പശ്ചിമ ബംഗാളിൽ തൊഴിൽ പദ്ധതിക്ക് ഇനിമുതൽ ഗാന്ധിജിയുടെ പേര്

തൊഴിലുറപ്പ് പദ്ധതിയെച്ചൊല്ലിയുള്ള വിവാദങ്ങൾ ശക്തമായിരിക്കുന്നതിനിടെ, പശ്ചിമ ബംഗാളിലെ സംസ്ഥാന സർക്കാർ തൊഴിൽപദ്ധതിക്ക് മഹാത്മാ ഗാന്ധിയുടെ പേര് നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കർമ്മശ്രീ പദ്ധതി ഇനി മുതൽ മഹാത്മാ ഗാന്ധിയുടെ പേരിലാണ് അറിയപ്പെടുക. ഒരു ബിസിനസ് കോൺക്ലേവിൽ സംസാരിക്കുമ്പോഴാണ് മമത ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ ഗാന്ധിജിയുടെ പേര് ഒഴിവാക്കിയതിനെതിരെ ശക്തമായ വിമർശനമാണ് മമത ഉയർത്തിയത്. ഈ തീരുമാനത്തിൽ തനിക്ക് അതിയായ ലജ്ജ തോന്നുന്നുവെന്നും, തൊഴിലുറപ്പ് പദ്ധതി ഇതുവരെ ഗാന്ധിജിയുടെ പേരിലായിരുന്നു അറിയപ്പെട്ടതെന്നും അവർ പറഞ്ഞു. പുതിയ ബില്ലിൽ ഗാന്ധിജിയുടെ പേര് ഇല്ലാതായതിനെക്കുറിച്ച് പ്രതികരിക്കവെ, രാജ്യത്ത് ഗാന്ധിയെ മറക്കാൻ തുടങ്ങിയിരിക്കുന്നുവെന്നതിൽ താൻ തന്നെ കുറ്റപ്പെടുത്തുകയാണെന്നും മമത വ്യക്തമാക്കി.

കേന്ദ്രം ഗാന്ധിജിയെ ബഹുമാനിക്കാത്ത പക്ഷം സംസ്ഥാന സർക്കാർ അദ്ദേഹത്തെ ബഹുമാനിക്കുമെന്നും, ഗാന്ധിജിയെയും അംബേദ്കറെയും നെഹ്‌റുവിനെയും ആദരിക്കാൻ തങ്ങൾക്ക് അറിയാമെന്നും മമത പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കർമ്മശ്രീ പദ്ധതിയെ മഹാത്മാ ഗാന്ധി പദ്ധതിയായി പുനർനാമകരണം ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.

സംസ്ഥാന സർക്കാർ പദ്ധതിയുടെ പേരുമാറ്റം ഉടൻ പ്രാബല്യത്തിൽ വരും. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ കഴിഞ്ഞ വർഷമാണ് പശ്ചിമ ബംഗാൾ സർക്കാർ കർമ്മശ്രീ പദ്ധതി ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ലഭ്യമാകാതായതോടെയാണ് സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ പദ്ധതി ആരംഭിച്ചത്. 75 മുതൽ 100 ദിവസം വരെ ഒരാൾക്ക് തൊഴിൽ നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

അതേസമയം, ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും വി.ബി–ജി റാം ജി ബിൽ രാജ്യസഭ പാസാക്കി. ഡിസംബർ 18 അർധരാത്രിയോടെയാണ് ബിൽ ശബ്ദവോട്ടിലൂടെ പാസാക്കിയത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിനെ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ സഭ വിട്ടിറങ്ങുകയും സഭയ്ക്കു പുറത്തും പ്രതിഷേധം നടത്തുകയും ചെയ്തു. ബിൽ ഇന്നലെ പ്രതിപക്ഷ പ്രതിഷേധങ്ങൾ മറികടന്ന് ലോക്‌സഭയിലും പാസാക്കിയിരുന്നു.

മറുപടി രേഖപ്പെടുത്തുക