കേരളത്തിന് അഭിമാനം : സർക്കാർ മേഖലയിൽ ഒരു ജനറൽ ആശുപത്രിയിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ

ആരോഗ്യരംഗത്ത് കേരളത്തിന്റെയും എറണാകുളം ജില്ലയുടെയും അഭിമാനം ഉയർത്തി എറണാകുളം ജനറൽ ആശുപത്രി ചരിത്രനേട്ടത്തിന് ഒരുങ്ങുന്നു. രാജ്യത്തെ സർക്കാർ മേഖലയിലെ ഒരു ജനറൽ ആശുപത്രിയിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടപ്പിലാക്കുന്ന അപൂർവ്വ നേട്ടമാണ് ആശുപത്രി സ്വന്തമാക്കുന്നത്.

കൊല്ലം ചിറക്കര സ്വദേശി ഷിബു (47) ദാനം ചെയ്ത ഹൃദയം നേപ്പാൾ സ്വദേശിനിയായ ദുർഗ കാമിയിൽ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഷിബുവിന് മസ്തിഷ്കമരണം സംഭവിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു.

ഹൃദയത്തോടൊപ്പം രണ്ട് വൃക്കകൾ, നേത്രപടലങ്ങൾ, ത്വക്ക് എന്നിവയും ഷിബു ദാനം ചെയ്തു. കേരളത്തിൽ ആദ്യമായി ഒരാൾ ത്വക്ക് ദാനം ചെയ്യുന്നത് എന്ന പ്രത്യേകതയും ഈ സംഭവത്തിനുണ്ട്. ദാനം ചെയ്ത ത്വക്ക് വിദഗ്ധ സംവിധാനത്തോടെ സ്കിൻ ബാങ്കിൽ സൂക്ഷിക്കും.

ഹൃദയഭിത്തികൾക്ക് കനം കൂടുന്ന ‘ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി’ എന്ന ഗുരുതരമായ ജനിതക രോഗമാണ് ദുർഗയെ ബാധിച്ചിരുന്നത്. ഇതേ രോഗം മൂലം ദുർഗയുടെ അമ്മയും സഹോദരിയും നേരത്തെ മരണപ്പെട്ടിരുന്നു. ജീവിതത്തിലേക്ക് തിരിച്ചെത്താൻ ഹൃദയം മാറ്റിവെക്കൽ മാത്രമായിരുന്നു ദുർഗയ്ക്ക് മുന്നിലുള്ള ഏക മാർഗം.

എറണാകുളം ജനറൽ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാവിലെ പത്ത് മണിയോടെ ഹൃദയം പുറത്തെടുക്കുന്ന ശസ്ത്രക്രിയ ആരംഭിച്ചു. തുടർന്ന് അതീവ സുരക്ഷയോടെ റോഡ് മാർഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഹൃദയം, പ്രത്യേക എയർ ആംബുലൻസ് വഴി കൊച്ചി ഹയാത്ത് ഗ്രൗണ്ടിലെത്തിക്കും. അവിടെ നിന്ന് മിനിറ്റുകൾക്കുള്ളിൽ ആംബുലൻസിലൂടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയ പൂർത്തിയാക്കും.

മറുപടി രേഖപ്പെടുത്തുക