സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ ക്രിസ്മസിനെ ലോകം ആനന്ദത്തോടെ വരവേറ്റു. വത്തിക്കാനിൽ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് ലിയോ മാർപ്പാപ്പ, ദരിദ്രരെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയാണ് ക്രിസ്മസ് മനുഷ്യർക്കു നൽകുന്ന പ്രധാന പാഠമെന്ന് വ്യക്തമാക്കി.
പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യമാണെന്ന് മാർപ്പാപ്പ വിശ്വാസികളോട് പറഞ്ഞു. യേശുക്രിസ്തു ഒരു കാലിത്തൊഴുത്തിൽ ജനിച്ചതിന്റെ അർഥം ഓർത്താൽ ദൈവം എല്ലായിടത്തും ഉണ്ടെന്ന സത്യം മനുഷ്യർ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടിയേറ്റക്കാരെയും ദരിദ്രരെയും ചേർത്തു നിർത്താനുള്ള മനസ്സാണ് ക്രിസ്മസ് ആവശ്യപ്പെടുന്നതെന്നും സെയിന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് മുന്നിലെത്തിയ വിശ്വാസികളോട് മാർപ്പാപ്പ ആഹ്വാനം ചെയ്തു.
മനുഷ്യരെ പരിഗണിക്കാത്തവർ ദൈവത്തെയും പരിഗണിക്കുന്നില്ലെന്ന മാർപ്പാപ്പയുടെ വാക്കുകൾ ശക്തമായ മഴയെയും അവഗണിച്ച് സെയിന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയ ഏകദേശം അയ്യായിരത്തോളം വിശ്വാസികൾ ശ്രദ്ധയോടെ ശ്രവിച്ചു. ലിയോ പതിനാലാമൻ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ക്രിസ്മസാണ് ഇതെന്ന പ്രത്യേകതയും ചടങ്ങിനുണ്ടായിരുന്നു. ഇന്ന് പകൽ നടക്കുന്ന ശുശ്രൂഷയിലും മാർപ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യും.
