തൃശൂർ മേയർ തെരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞതിൽ കടുത്ത അതൃപ്തി പരസ്യമാക്കി കൗൺസിലർ ലാലി ജെയിംസ്. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റുവെന്ന ഗുരുതര ആരോപണമാണ് അവർ ഉന്നയിച്ചത്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടിരുന്നുവെന്നും, പണമില്ലാത്തതിന്റെ പേരിലാണ് തന്നെ പാർട്ടി തഴഞ്ഞതെന്നും ലാലി ജെയിംസ് പറഞ്ഞു.
താൻ ഒരു വിധവയാണെന്നും, രണ്ട് ദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റതെന്ന് അറിഞ്ഞതെന്നും അവർ പറഞ്ഞു. തന്നെ മേയറാക്കില്ലെന്ന വിവരം ലഭിച്ചപ്പോൾ തേറമ്പലിനെ പോയി കണ്ടതായും, മകളോട് വേദനയോടെ ഇക്കാര്യം ചോദിച്ചപ്പോൾ ചങ്ക് പിടഞ്ഞുപോയെന്നുമാണ് ലാലി ജെയിംസിന്റെ പ്രതികരണം.
കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് മുന്നോട്ടുവെച്ചതെന്നും, അതിനിടയിലും തന്നെ തഴഞ്ഞതായും അവർ ആരോപിച്ചു. കുറഞ്ഞത് ഒരു വർഷമെങ്കിലും മേയർ പദവി നൽകുമോയെന്ന് താൻ ചോദിച്ചതായും, ഇടയ്ക്ക് ഒരു വർഷം നൽകാമെന്ന നിർദ്ദേശം വന്നെങ്കിലും അത് തനിക്ക് വേണ്ടെന്ന് അറിയിച്ചതായും ലാലി വ്യക്തമാക്കി. മേയർ സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും, പാർട്ടി വിപ്പ് ഇതുവരെയും കൈപ്പറ്റിയിട്ടില്ലെന്നും ലാലി ജെയിംസ് പറഞ്ഞു.
