എൻ. സുബ്രഹ്മണ്യനെതിരായ കേസിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കേരളത്തിൽ ഏകാധിപത്യ സ്വഭാവമുള്ള ഭരണമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസെടുത്ത് ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും, എഐ ഉപയോഗിച്ച് ഏറ്റവും കൂടുതൽ വ്യാജ പ്രചാരണം നടത്തിയിരിക്കുന്നത് സിപിഎമ്മാണെന്നും സതീശൻ ആരോപിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയുമായി പരിപാടിയിൽ പങ്കെടുത്തില്ലെന്ന വാദം എം.വി. ഗോവിന്ദൻ മാത്രമാണ് ഉന്നയിക്കുന്നതെന്നും, പരിപാടിയിൽ പങ്കെടുത്തുവെന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്ന് ചോദിച്ച സതീശൻ, ഇത് അവസാനത്തിന്റെ തുടക്കമാണെന്നും അഭിപ്രായപ്പെട്ടു.
സാമൂഹിക മാധ്യമങ്ങൾ വഴി ഫോട്ടോകൾ കൂടുതൽ പ്രചരിപ്പിക്കുമെന്നും, കേസുകൾ എടുത്ത് ഭീഷണിപ്പെടുത്താൻ ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും, പ്രിയങ്ക ഗാന്ധിയെ വരെ ഉൾപ്പെടുത്തി എഐ വീഡിയോകൾ പ്രചരിപ്പിക്കുന്നതായും, യുട്യൂബർമാർക്ക് പണം നൽകി പലതും പറയിപ്പിക്കുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
