ബെംഗളൂരു യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ഭാഷാപരമായ പരിമിതികളെ പരിഹസിച്ചവർക്കെതിരെ രാജ്യസഭാംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീം പ്രതികരിച്ചു. തനിക്ക് ഭാഷയിൽ കുറവുകളുണ്ടെന്ന് തുറന്നുസമ്മതിച്ച അദ്ദേഹം, മനുഷ്യരുടെ വേദനയും സങ്കടവും അറിയിക്കാൻ ഭാഷ അതിരുകളാകില്ലെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ട്രോളുകൾക്ക് വെറുപ്പില്ലെന്നും ഭാഷ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും റഹീം പറഞ്ഞു. ഭരണകൂട ഭീകരതയുടെ ഇരകളായി സർവസ്വവും നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ ദുഃഖം ലോകമറിയിക്കാനാണ് താൻ അവിടെയെത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവർ, ഇത്രയും കാലം ആരും ശ്രദ്ധിക്കാതെ പോയ ആ പാവപ്പെട്ടവരുടെ കണ്ണീരും കാണണമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ ഭാഷകൾ തെറ്റില്ലാതെ കൈകാര്യം ചെയ്യുന്ന പലരും ഇത്തരം ദുരിതഭൂമികളിൽ ഇരകൾക്കൊപ്പം നിലകൊള്ളാൻ എത്തിയിട്ടില്ലെന്നും റഹീം വിമർശിച്ചു. ഭാഷയെ പരിഹസിക്കുന്ന തിരക്കിൽ ദുർബലരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഭരണകൂടവും അനുയായികളും ഒഴിഞ്ഞുമാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ സന്ദർശനത്തിലൂടെ അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം മാധ്യമങ്ങൾ ഏറ്റെടുത്തതിൽ അഭിമാനമുണ്ടെന്നും, ശബ്ദമില്ലാത്തവർക്കായി ഇനിയും നിലകൊള്ളുമെന്നും റഹീം വ്യക്തമാക്കി. കഴിഞ്ഞ ദിവസം യെലഹങ്കയിലെ ഫക്കീർ കോളനിയിൽ വീട് ഇടിച്ചുനിരത്തപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെയാണ് വിവാദമായ അഭിമുഖം നടന്നത്.
