ഒരു വർഷത്തിനിടെ അഞ്ചോ അതിലധികമോ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ കേന്ദ്ര സർക്കാർ പുതിയ മോട്ടോർ വാഹന ചട്ടങ്ങൾ പുറത്തിറക്കി. ജനുവരി 1 മുതൽ നിയമം പ്രാബല്യത്തിൽ വന്നു. ലൈസൻസ് പരമാവധി മൂന്ന് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്യുക. നടപടിയെടുക്കാനുള്ള അധികാരം ആർടിഒയ്ക്കാണ്.
നിലവിലെ വർഷത്തിൽ നടന്ന നിയമലംഘനങ്ങളാണ് പരിഗണിക്കുക; മുൻ വർഷങ്ങളിലെ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തില്ല. ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് മുമ്പ് ഉടമയ്ക്ക് വാദം കേൾക്കാൻ അവസരം നൽകണമെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു.
മോട്ടോർ വാഹന നിയമത്തിലെ 24 തരത്തിലുള്ള ലംഘനങ്ങളാണ് നടപടിക്ക് അടിസ്ഥാനമാക്കുന്നത്. പൊതു റോഡിൽ വാഹനം നിർത്തൽ, അനധികൃത പാർക്കിംഗ്, വാഹന മോഷണം, ഡ്രൈവർമാരെ ആക്രമിക്കൽ അല്ലെങ്കിൽ തടസ്സപ്പെടുത്തൽ എന്നിവയ്ക്കൊപ്പം അമിതവേഗത, ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, സിഗ്നൽ ലംഘിക്കൽ എന്നിവയും കുറ്റകൃത്യങ്ങളിൽ ഉൾപ്പെടും. നിയമലംഘനങ്ങളുടെ എണ്ണം അഞ്ച് കവിഞ്ഞാൽ ലൈസൻസ് സസ്‌പെൻഷൻ നടപടി സ്വീകരിക്കും.
