അബ്രാഹ്മണ ശാന്തി നിയമനം സുപ്രീം കോടതി കയറുമ്പോൾ

സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനത്തിൽ ബ്രാഹ്മണർക്കു മാത്രമായി മുൻഗണന നൽകാനാവില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ പുതിയ നീക്കം. അബ്രാഹ്മണരെയും ശാന്തിമാരായി നിയമിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം.

അഖില കേരള തന്ത്രി സമാജം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. നിലവിലെ മേൽശാന്തി നിയമനങ്ങൾ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് ജസ്റ്റിസുമാർ വ്യക്തമാക്കി. താന്ത്രിക വിധിപ്രകാരം അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, തന്ത്രി പീഠങ്ങളിൽ നിന്ന് പഠിച്ചവർക്ക് മാത്രമേ നിയമനം നൽകാവൂ എന്നും തന്ത്രി സമാജം വാദിച്ചു.

അതേസമയം, തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച് അബ്രാഹ്മണർക്കും നിയമനം നൽകാമെന്നായിരുന്നു ഹൈക്കോടതിയുടെ മുൻ ഉത്തരവ്. സുപ്രീം കോടതിയുടെ അന്തിമ തീരുമാനം കേരളത്തിലെ ക്ഷേത്ര ഭരണ രംഗത്ത് നിർണ്ണായകമാകും.

മറുപടി രേഖപ്പെടുത്തുക