ബാലിസ്റ്റിക് മിസൈലുകള്‍ നവീകരിച്ചു; സൈനിക നയം ആക്രമണത്തിലേക്ക് മാറ്റിയതായി ഇറാന്‍

തങ്ങളുടെ ബാലിസ്റ്റിക് മിസൈല്‍ ആയുധശേഖരത്തിന്റെ സാങ്കേതിക നവീകരണം പൂര്‍ത്തിയാക്കിയതായും സൈനിക നയം കൂടുതല്‍ ആക്രമണാത്മകമായ രീതിയിലേക്ക് ഔദ്യോഗികമായി മാറ്റിയതായും ഇറാന്‍ സായുധസേനാ മേധാവി പ്രഖ്യാപിച്ചു. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി യുഎസ് മേഖലയില്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പ് വിന്യസിച്ച സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.

ബുധനാഴ്ച ഒരു ഭൂഗര്‍ഭ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സ് (ഐആര്‍ജിസി) മിസൈല്‍ കേന്ദ്രം സന്ദര്‍ശിക്കുന്നതിനിടെ മേജര്‍ ജനറല്‍ അബ്ദുല്‍റഹീം മൗസവി ഇതു സംബന്ധിച്ച് പ്രതികരിച്ചു. “എല്ലാ സാങ്കേതിക തലങ്ങളിലും ബാലിസ്റ്റിക് മിസൈലുകള്‍ നവീകരിച്ചതിലൂടെ ഇറാന്റെ പ്രതിരോധ ശേഷി ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

2025 ജൂണില്‍ യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയതായി പറയപ്പെടുന്ന 12 ദിവസത്തെ യുദ്ധം ഈ തന്ത്രപരമായ മാറ്റത്തിന് കാരണമായെന്നും മൗസവി വ്യക്തമാക്കി. “അസമമായ യുദ്ധവും ശത്രുക്കള്‍ക്കെതിരെ ശക്തമായ തിരിച്ചടിയും എന്ന നയം സ്വീകരിച്ചുകൊണ്ട്, ഞങ്ങള്‍ സൈനിക നയത്തെ പ്രതിരോധ നിലപാടില്‍ നിന്ന് ആക്രമണ നിലപാടിലേക്കാണ് മാറ്റിയിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

മിഡില്‍ ഈസ്റ്റില്‍ യുഎസ് സൈനിക സാന്നിധ്യം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രഖ്യാപനം. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പും അധിക വ്യോമ പ്രതിരോധ സംവിധാനങ്ങളും മേഖലയില്‍ വിന്യസിച്ചതായി അമേരിക്ക ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ, കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന സൂചനയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിട്ടുണ്ട്.

ഏതെങ്കിലും യുഎസ് ആക്രമണം ഉണ്ടാകുകയാണെങ്കില്‍ “ഒരു അമേരിക്കക്കാരനും സുരക്ഷിതമല്ലാത്ത” രീതിയില്‍ ഉടനടി തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പാണ് ഇറാന്‍ നല്‍കുന്നത്. ഇത് മേഖലയിലുടനീളം വ്യാപകമായ യുദ്ധസാധ്യത ഉയര്‍ത്തുന്നതായി അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.

മറുപടി രേഖപ്പെടുത്തുക