യുഎസ് കോൺഗ്രസിന്റെ സാധാരണ അവലോകന നടപടികൾ ഒഴിവാക്കി ഇസ്രായേലിന് 1,000 പൗണ്ട് ഭാരമുള്ള ബോംബുകൾ അടിയന്തരമായി വിൽക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകി. 151.8 മില്യൺ ഡോളറിന്റെ കരാറിൽ പശ്ചിമ ജറുസലേം ആവശ്യപ്പെട്ട 12,000 BLU-110A/B ബോംബുകൾ ഉൾപ്പെടുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഇറാനെതിരായ യുഎസ്–ഇസ്രായേൽ വ്യോമാക്രമണം എട്ടാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനം. പുതിയ ആക്രമണ തരംഗങ്ങൾ ആരംഭിക്കുമെന്ന് ഇരുരാജ്യങ്ങളും സൂചന നൽകിയ സാഹചര്യത്തിലാണ് ആയുധ വിൽപ്പനക്ക് അനുമതി നൽകിയത്. ആയുധ കയറ്റുമതി നിയന്ത്രണ നിയമപ്രകാരം സാധാരണയായി കോൺഗ്രസിന്റെ ചർച്ച ആവശ്യമായിരുന്നെങ്കിലും, വിഷയത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് ആ നടപടിക്രമങ്ങൾ ഒഴിവാക്കിയതാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക പുരോഗതിക്കും നിർണായക പങ്കുവഹിക്കുന്ന തന്ത്രപ്രധാന പങ്കാളിയാണ് ഇസ്രായേൽ. അതിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നത് അമേരിക്കയുടെ വിദേശനയത്തിനും ദേശീയ സുരക്ഷയ്ക്കും സഹായകരമാകുമെന്ന് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
ഈ വിൽപ്പന ഇസ്രായേലിന്റെ നിലവിലുള്ളതും ഭാവിയിലുമുള്ള ഭീഷണികളെ നേരിടാനുള്ള ശേഷി വർധിപ്പിക്കുകയും മാതൃരാജ്യ പ്രതിരോധം ശക്തിപ്പെടുത്തുകയും പ്രാദേശിക ഭീഷണികൾക്കെതിരെ പ്രതിരോധമായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനെതിരെ ആഴ്ചകൾ നീണ്ടുനിൽക്കുന്ന സൈനിക ആക്രമണത്തിന് യുഎസും ഇസ്രായേലും തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ, നീണ്ട യുദ്ധം തുടരാൻ ആവശ്യമായ ആയുധശേഖരം മതിയാകുമോ എന്ന ആശങ്ക വിദഗ്ധർ ഉയർത്തുന്നുണ്ട്. “നിരുപാധിക കീഴടങ്ങൽ” ആവശ്യപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനം ഇറാൻ ഇതിനകം തള്ളിക്കളഞ്ഞിട്ടുണ്ട്.
