ആം ആദ്മി പാർട്ടിക്ക് ഇപ്പോൾ അധികാരവും പണവുമാണ് പ്രധാനം: അണ്ണാ ഹസാരെ

ആം ആദ്മി പാർട്ടിയിൽ (എഎപി) ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട രാഘവ് ഛദ്ദ ഉൾപ്പെടെ ഏഴ് രാജ്യസഭാ എംപിമാർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത് രാജ്യത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് . ഇവർ ബിജെപിയിൽ ചേരുമെന്ന അറിയിപ്പോടെ പാർട്ടി നേതൃത്വത്തിന് വലിയ തിരിച്ചടിയാണുണ്ടായത്.

സംഭവത്തിൽ പ്രതികരിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ എഎപി നേതൃത്വത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു. അധികാരത്തിനും പണത്തിനും മുൻഗണന നൽകുന്നതാണ് ഇത്തരം സാഹചര്യങ്ങൾക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

പാർട്ടി വിട്ട എംപിമാർക്ക് ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടായിരിക്കാമെന്നും ഹസാരെ അഭിപ്രായപ്പെട്ടു. “ഒരു നേതാവ് പാർട്ടി വിടുന്നത് നേതൃത്വത്തിന്റെ പരാജയമാണ്. എഎപി ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്നുവെങ്കിൽ നേതാക്കൾ വിടേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ല. സ്വാർത്ഥത ഉയരുമ്പോൾ തത്വങ്ങൾ മറക്കപ്പെടുന്നു,” എന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെയും രാജ്യത്തിന്റെയും താത്പര്യം മുൻനിർത്തിയാണ് ഒരു പാർട്ടി പ്രവർത്തിക്കേണ്ടതെന്നും, എന്നാൽ അതിൽ നിന്ന് വ്യതിചലിച്ച് അധികാരത്തിലും പണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് ഈ അവസ്ഥയെന്നും ഹസാരെ കുറ്റപ്പെടുത്തി. അതേസമയം, ഒരു ജനാധിപത്യത്തിൽ പാർട്ടി വിടുന്നത് വ്യക്തിയുടെ അവകാശമാണെന്നും, അതിന് ആരെയും നിർബന്ധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക