ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ മിസൈൽ പോരാട്ടം; കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ്റെ പ്രത്യാക്രമണം

ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് വഴിമാറുന്നു. ഖേഷ്ം ദ്വീപിലെയും സിരിക്കിലെയും ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ യുദ്ധവകുപ്പ് നടത്തിയ ബോംബാക്രമണത്തിന് പിന്നാലെ, മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്സ് ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി.

കുവൈറ്റിലെ രണ്ട് യുഎസ് വ്യോമതാവളങ്ങൾക്ക് നേരെയും, ബഹ്‌റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ പ്രധാന സൗകര്യങ്ങൾക്ക് നേരെയും മിസൈലുകൾ വിക്ഷേപിച്ചതായി ഐആർജിസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വഴി ഭീഷണികളെ ചെറുത്തതായി അവകാശപ്പെടുന്നുണ്ടെങ്കിലും, നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടനടി റിപ്പോർട്ടുകളൊന്നുമില്ല.

ഹോർമുസ് കടലിടുക്കിന് നേരെ കുതിച്ചുയർന്ന ഇറാന്റെ നാല് വൺ-വേ ആക്രമണ ഡ്രോണുകൾ തങ്ങളുടെ സേന വെടിവച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് എക്‌സിലൂടെ വ്യക്തമാക്കിയിരുന്നു. പ്രാദേശിക കപ്പൽ ഗതാഗതത്തിന് ഇവ അടിയന്തര ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു യുഎസ് നടപടി.

ഇതിന് പിന്നാലെ കൂടുതൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ഗൊരുക്കിലെയും ഖേഷ്ം ദ്വീപിലെയും ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ സൈറ്റുകൾ യുഎസ് തകർത്തു. സ്വയം പ്രതിരോധത്തിനായി ഏത് സാഹചര്യത്തിലും തിരിച്ചടിക്കാൻ തങ്ങൾ സജ്ജമാണെന്നും സെൻ്റകോം കൂട്ടിച്ചേർത്തു. എന്നാൽ ഈ ആക്രമണം നടന്ന് മണിക്കൂറുകൾക്കകമാണ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചത്.

ഈ ആഴ്ചയുടെ തുടക്കത്തിലും സമാനമായ രീതിയിൽ ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം നടത്തിയിരുന്നു. അന്ന് ഖേഷ്മിലെ ഇറാന്റെ സൈനിക ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ യുഎസ് നടത്തിയ ആക്രമണത്തിന് മറുപടിയായി കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും അയച്ചിരുന്നു.

അന്ന് ഇറാന്റെ പ്രൊജക്ടൈലുകൾ എല്ലാം തന്നെ തടഞ്ഞുനിർത്തിയതായി യുഎസ് അവകാശപ്പെട്ടെങ്കിലും, ഇറാനിയൻ ഡ്രോണുകളിൽ ഒന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിൽ ഇടിച്ചുകയറി ഒരാൾ കൊല്ലപ്പെട്ടിരുന്നു.

പേർഷ്യൻ ഗൾഫിലേക്കുള്ള പ്രവേശന കവാടത്തിൽ, ഇറാന്റെ തെക്കൻ തീരത്താണ് തന്ത്രപ്രധാനമായ ഖേഷ്ം ദ്വീപ് സ്ഥിതി ചെയ്യുന്നത്. ആഗോള ഇന്ധന വിതരണത്തിന്റെ പ്രധാന സമുദ്ര ധമനിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സമീപകാല യുഎസ്-ഇസ്രായേൽ നീക്കങ്ങൾക്ക് ശേഷം കടുത്ത പ്രതിസന്ധിയിലാണ്. യുഎസുമായി ബന്ധപ്പെട്ട കപ്പലുകളെ ഇറാനും, ഇറാനുമായി ബന്ധപ്പെട്ട കപ്പലുകളെ യുഎസ് സേനയും പരസ്പരം ലക്ഷ്യം വയ്ക്കുന്നതോടെ മേഖലയിലെ സമാധാന അന്തരീക്ഷം പൂർണ്ണമായും തകർന്നിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക