തമിഴ്‌നാട്ടിൽ ക്ഷേത്രങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപമുള്ള 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവ്

തമിഴ്‌നാട്ടിലെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന 717 ടാസ്മാക് മദ്യവിൽപ്പനശാലകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടു. മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നിർദ്ദേശപ്രകാരമാണ് നടപടി.

ടിവികെ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാന മദ്യവിൽപ്പന ശൃംഖലയെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ആദ്യത്തെ വലിയ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. പൊതുജനക്ഷേമവും മദ്യനിയന്ത്രണവും മുൻനിർത്തിയുള്ള പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് സർക്കാർ ഇപ്പോൾ നടപ്പാക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുടുംബങ്ങളെയും യുവാക്കളെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ മദ്യവിൽപ്പന വ്യാപിപ്പിക്കുകയാണെന്ന് ആരോപിച്ച് മുൻ സർക്കാരുകളെ വിജയിയും ടിവികെ നേതൃത്വവും രൂക്ഷമായി വിമർശിച്ചിരുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ (ടാസ്മാക്) സംസ്ഥാനത്താകെ 4,765 മദ്യവിൽപ്പനശാലകളാണ് നടത്തുന്നത്. മുഖ്യമന്ത്രി നൽകിയ നിർദ്ദേശത്തെ തുടർന്ന് ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗതാഗതകേന്ദ്രങ്ങൾ തുടങ്ങിയ സെൻസിറ്റീവ് മേഖലകളിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന കടകളെ കണ്ടെത്താൻ സംസ്ഥാനവ്യാപക പരിശോധന നടത്തി.

പരിശോധനയിൽ 717 ടാസ്മാക് ഔട്ട്‌ലെറ്റുകൾ നിബന്ധന ലംഘിച്ച് പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതിൽ 276 കടകൾ ക്ഷേത്രങ്ങൾ, പള്ളികൾ, ദേവാലയങ്ങൾ എന്നിവയ്ക്ക് സമീപവും, 186 എണ്ണം സ്കൂളുകളും കോളേജുകളും സമീപവുമാണ്. കൂടാതെ 255 കടകൾ ബസ് സ്റ്റാൻഡുകൾക്കും മറ്റ് പ്രധാന ഗതാഗതകേന്ദ്രങ്ങൾക്കും സമീപമാണ് പ്രവർത്തിച്ചിരുന്നത്.

പൊതുതാൽപ്പര്യവും സാമൂഹിക ക്ഷേമവും പരിഗണിച്ചാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന് സർക്കാർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക