നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് സിപിഐ(എം) ജനറൽ സെക്രട്ടറി എം.എ. ബേബി. ധർമേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
ജനാധിപത്യ മര്യാദകൾ പാലിച്ച് വിഷയത്തിൽ പ്രധാനമന്ത്രി വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം മോദി കൂടുതൽ ഒറ്റപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും എം.എ. ബേബി പറഞ്ഞു. നിലവിലെ വിവാദങ്ങൾ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ തകർച്ചയുടെ തുടക്കമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രശാന്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി, വിഷയത്തിൽ സംസ്ഥാന നേതാക്കൾ പ്രതികരിക്കട്ടെയെന്ന് എം.എ. ബേബി പറഞ്ഞു. കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇന്ന് ചർച്ച ചെയ്യുമെന്നും അതിന് മുമ്പ് കൂടുതൽ അഭിപ്രായപ്രകടനം നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
