ഐപിഎൽ 19-ന്റെ തുടക്കത്തിൽമൈക്കൽ സ്റ്റാർക്ക് ടീമിന് ലഭ്യമാകുമോ എന്നത് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അനുമതിയെ ആശ്രയിച്ചിരിക്കുമെന്ന് ഡൽഹി ക്യാപിറ്റൽസ് മുഖ്യ പരിശീലകൻ ഹേമാംഗ് ബദാനി വ്യക്തമാക്കി. 36 കാരനായ ഇടംകൈയ്യൻ പേസർ ടീമിന്റെ ബൗളിംഗ് ആക്രമണത്തിലെ പ്രധാന താരമാണ്.
ഓസ്ട്രേലിയൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മുൻനിര പേസർമാരുടെ ജോലിഭാരം നിയന്ത്രിക്കുന്നതിനാൽ ടൂർണമെന്റിന്റെ ആദ്യ ഘട്ട മത്സരങ്ങളിൽ സ്റ്റാർക്ക് ലഭ്യമാകാൻ സാധ്യത കുറവാണ്. ഇതിനിടെ, പാറ്റ് കമ്മിൻസ് ഐപിഎൽ തുടക്കത്തിൽ ഉണ്ടാകില്ലെന്ന് സൺ റൈസേഴ്സ് ഹൈദരാബാദ് സ്ഥിരീകരിച്ചിരുന്നു.
ജനുവരി മുതൽ സ്റ്റാർക്ക് മത്സര ക്രിക്കറ്റിൽ സജീവമായിട്ടില്ല. ആഷസ് വിജയത്തിനുശേഷം, ബിഗ് ബാഷ് ലീഗിൽ Sydney Sixersക്കായി അഞ്ച് ടി20 മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചത്.
“എൻഒസി ലഭിച്ചാൽ സ്റ്റാർക്ക് എപ്പോൾ ടീമിനൊപ്പം ചേരുമെന്ന് വ്യക്തമാകും. ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ഞങ്ങൾ സ്ഥിരമായി ബന്ധത്തിലുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം പരിശീലനത്തിൽ ബൗൾ ചെയ്തിരുന്നു. പക്ഷേ, സി.എ അനുമതി നൽകാത്ത സാഹചര്യത്തിൽ ഫ്രാഞ്ചൈസികൾക്ക് ചെയ്യാൻ കൂടുതലൊന്നുമില്ല,” ബദാനി പത്രസമ്മേളനത്തിൽ പറഞ്ഞു.
സീസൺ തുടക്കത്തിൽ സ്റ്റാർക്ക് ലഭ്യമാകാത്ത പക്ഷം, ക്യാപ്റ്റനായുള്ള രണ്ടാം സീസണിൽ അക്സർ പട്ടേലിന് കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടിവരും. ടി20 ഫോർമാറ്റിൽ ഓൾറൗണ്ടറായി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും, നായകനെന്ന നിലയിൽ അദ്ദേഹം ഇപ്പോഴും വളർച്ചയുടെ ഘട്ടത്തിലാണ്.
