ചെന്നൈ: കരൂർ ദുരന്തത്തിൽ ആദ്യമായി പ്രതികരിച്ച് സൂപ്പർ താരം അജിത്. ദുരന്തത്തിൽ വിജയ് മാത്രമല്ല കുറ്റക്കാരനെന്ന് അജിത് പറഞ്ഞു. സംഭവത്തിൽ നമുക്ക് എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. മാധ്യമങ്ങൾക്കും സമൂഹത്തിനും പങ്കുണ്ട്. സ്വാധീനം തെളിയിക്കാൻ ആൾക്കൂട്ടത്തെ ഉപയോഗിക്കുന്നവരായി സമൂഹം മാറി. ഈ രീതി ഇത് അവസാനിക്കണം. സിനിമാ താരങ്ങൾ വരുന്നിടത്തു മാത്രം എങ്ങനെ അപകടം ഉണ്ടാകുന്നു. താരങ്ങൾ ഇത് ആഗ്രഹിക്കുന്നില്ല. താരങ്ങൾക്ക് ആരാധകരുടെ സ്നേഹം വേണമെന്നും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ സംസ്കാരം അവസാനിപ്പിക്കണമെന്നും അജിത് പറഞ്ഞു. കരൂർ ദുരന്തത്തിന് പിന്നാലെ വിജയ് -അജിത് ആരാധകരുടെ പോരിനിടെയാണ് താരത്തിന്റെ പ്രതികരണം.
അതേസമയം, ടിവികെ ജനറൽ ബോഡി വിളിച്ച് വിജയ്. അടുത്ത മാസം അഞ്ചിനാണ് മഹാബലിപുരത്ത് യോഗം കൂടുക. അടുത്ത ചുവട് കരുതലോടെയും ആലോചിച്ചും വേണമെന്നാണ് വിജയ്യുടെ നിർദേശം. യോഗത്തില്‍ ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും പ്രവർത്തകർക്കുള്ള തുറന്ന കത്തിൽ വിജയ് പറയുന്നുണ്ട്. കരൂർ ദുരന്തത്തിന് ശേഷം പാർട്ടിക്കുള്ളിൽ നിന്നുയർന്ന വിമർശനത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ചിരുന്നു. നിലവിലെ പ്രധാന ഭാരവാഹികളെ നിലനിർത്തിയതിന് പുറമേ, കൂടുതൽ ജില്ലാ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയാണ് 28 അംഗ നിർവ്വാഹക സമിതി പ്രഖ്യാപിച്ചത്. ആൾക്കൂട്ട ദുരന്തത്തിൽ അറസ്റ്റുചെയ്യപ്പെട്ട കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനും പുതിയ സമിതിയിലുണ്ട്.
