ടിക്കറ്റ് തുക നൽകാൻ വൈകിയ യുവതിയെ രാത്രി റോഡിൽ ഇറക്കിവിട്ട സംഭവം: കെഎസ്ആർടിസി കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ചു

ടിക്കറ്റ് തുക നൽകുന്നതിൽ താമസമായ യുവതിയെ രാത്രി റോഡരികിൽ ഇറക്കിവിട്ടെന്ന പരാതിയിൽ കെഎസ്ആർടിസി വെള്ളറട ഡിപ്പോയിലെ എംപാനൽ കണ്ടക്ടറായ നെല്ലിമൂട് സ്വദേശി സി. അനിൽകുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വെള്ളറട–കോട്ടയംവിളാകം റോഡരികത്തുള്ള വീട്ടിലേക്ക് പോകുന്നതിനിടെയാണ് എസ്. ദിവ്യയ്ക്ക് ദുരനുഭവമുണ്ടായത്. സംഭവം വെള്ളിയാഴ്ച രാത്രിയായിരുന്നു.

ഗൂഗിൾ പേ മുഖേന ടിക്കറ്റ് തുക നൽകാൻ വൈകിയതിനെ തുടർന്ന് രോഗബാധിതയായ യുവതിയെ പരസ്യമായി അധിക്ഷേപിച്ച് ബസിൽ നിന്ന് ഇറക്കിവിട്ടതായാണ് പരാതി. കുന്നത്തുകാൽ കൂനമ്പനയിലെ ഒരു ക്ലിനിക്കിലെ ജീവനക്കാരിയായ ദിവ്യ, അസുഖം മൂലം ഡോക്ടറെ കണ്ടു മരുന്ന് വാങ്ങിയ ശേഷം വെള്ളറടയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പേഴ്‌സ് കാണാതായതിനെ തുടർന്ന് ഗൂഗിൾ പേ വഴി പണമടയ്ക്കാൻ ശ്രമിച്ചെങ്കിലും മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാതിരുന്നതിനാൽ അത് സാധിച്ചില്ല.

വെള്ളറടയിൽ എത്തിയ ശേഷം പണം നൽകാമെന്ന് അറിയിച്ചിട്ടും കണ്ടക്ടർ സമ്മതിച്ചില്ലെന്നും, അധിക്ഷേപിച്ചതിന് പിന്നാലെ രാത്രി 9.10ഓടെ തോലടിക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ബസിൽ നിന്ന് ഇറക്കിവിട്ടുവെന്നുമാണ് ദിവ്യ എടിഒയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. തുടർന്ന് ഭർത്താവിനെ വിവരം അറിയിക്കുകയും, വീട്ടിൽ രണ്ട് ചെറിയ കുട്ടികളെ മാത്രം വിട്ട് ബൈക്കിൽ എത്തിയാണ് ദിവ്യയെ രാത്രി വീട്ടിലേക്ക് കൊണ്ടുപോയതെന്നും പരാതിയിൽ പറയുന്നു.

സംഭവത്തെ തുടർന്ന് കെഎസ്ആർടിസി വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട കണ്ടക്ടറെ ജോലിയിൽ നിന്ന് ഒഴിവാക്കിയതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക