ശബരിമല പരാമർശം; എം സ്വരാജിനെതിരായ പരാതി: റിപ്പോർട്ട് തേടി കോടതി

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് എം. സ്വരാജ് നടത്തിയ പ്രസംഗത്തിനെതിരായ പരാതിയിൽ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ നൽകിയ പരാതിയിലാണ് കോടതി നടപടി സ്വീകരിച്ചത്. എം. സ്വരാജ് 2018ൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സഹിതമായിരുന്നു പരാതി.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എം. സ്വരാജ് വിവാദപരവും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾ നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകിയതെന്നും, അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചുവെന്നും പ്രസംഗത്തിൽ പറഞ്ഞുവെന്നാണ് പരാതി.

ഈ വിഷയത്തിൽ കൊല്ലം വെസ്റ്റ് എസ്‌എച്ച്‌ഒയ്ക്കും സിറ്റി പൊലീസ് കമ്മീഷണർക്കും നേരത്തെ പരാതി നൽകിയിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിലാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചതെന്ന് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക