രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. ജനുവരി 16ന് ജാമ്യാപേക്ഷ പരിഗണിക്കുമെന്നും അന്നേ ദിവസം പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കണമെന്നും തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
കസ്റ്റഡി ആവശ്യമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ അന്വേഷണത്തിന്റെ പുരോഗതിക്കായി കസ്റ്റഡി അനിവാര്യമാണെന്ന് കോടതി വിലയിരുത്തുകയായിരുന്നു.
ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നൽകിയത്. വിവിധ സ്ഥലങ്ങളിൽ രാഹുലിനൊപ്പം തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നിർണായക വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
