മുണ്ടക്കൈ–ചൂരൽമല ഭവന നിർമാണ തട്ടിപ്പിൽ കോൺഗ്രസ് നേതൃത്വം ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടു. ആദ്യം ഡിസംബർ 28ന് വീട് നിർമാണം ആരംഭിക്കുമെന്ന് അറിയിച്ച കോൺഗ്രസ് നേതൃത്വം പിന്നീട് ജനുവരി 10 ആയി തീയതി മാറ്റിയതായും, ഇന്നിപ്പോൾ ജനുവരി 13 ആയിട്ടും നിർമാണം ആരംഭിച്ചിട്ടില്ലെന്നും മന്ത്രി വിമർശിച്ചു. ദുരന്തബാധിതരെ വഞ്ചിച്ച് നടത്തിയ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷവും പ്രതിപക്ഷ നേതാവും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വീട് നിർമാണത്തിന്റെ പേരിൽ ഒരു ആപ്പ് തയ്യാറാക്കി വൻതോതിൽ പണം സമാഹരിച്ചതായും, ആ പണം എന്ത് ചെയ്തുവെന്നത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടു. ആ പണം ഉപയോഗിച്ചാണോ വയനാട്ടിൽ ‘ലക്ഷ്യ’ ക്യാമ്പ് സംഘടിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു.
വയനാട്ടിലെ ജനങ്ങളോടുള്ള ഗുരുതര വഞ്ചനയാണ് കോൺഗ്രസ് നേതൃത്വം നടത്തിയതെന്നും, മുണ്ടക്കൈ–ചൂരൽമല ഭവന നിർമാണ തട്ടിപ്പ് കോൺഗ്രസിനെ വിട്ടൊഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
