ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്ക്; വെളിപ്പെടുത്തി എസ്ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരർ രാജീവർക്കു നേരിട്ട് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വ്യക്തമാക്കി. പാളികൾ രണ്ട് തവണ കടത്തിയ സംഭവത്തിലും തന്ത്രിയുടെ പങ്കുണ്ടെന്ന കാര്യം വിജിലൻസ് കോടതിയെ അന്വേഷണസംഘം അറിയിച്ചു. മറ്റ് പ്രതികളുമായി തന്ത്രിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും എസ്‌ഐടി വ്യക്തമാക്കി.

സ്വർണക്കൊള്ള കേസിൽ പതിമൂന്നാം പ്രതിയാണ് കണ്ഠരർ രാജീവർ. മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചനയിൽ പങ്കെടുത്തതായും, കട്ടിള പാളിയിലെയും പ്രഭാപാളിയിലെയും സ്വർണം കടത്തിയപ്പോൾ തന്ത്രി ഇടപെടാതെ ആചാരലംഘനത്തിന് കൂട്ടുനിന്നതായും എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു. ഒന്നാം, ഒൻപതാം, പത്താം പ്രതികളോടൊപ്പം ലാഭം ഉണ്ടാക്കാനുള്ള ശ്രമങ്ങളിലും തന്ത്രി പങ്കാളിയായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എസ്‌ഐടിക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. 2018 മുതൽ ഇരുവരും തമ്മിൽ കൂടിക്കാഴ്ചകൾ നടത്തിയിരുന്നുവെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് എത്തിച്ചതും കണ്ഠരർ രാജീവരാണെന്നുമാണ് കണ്ടെത്തൽ. സ്വർണം പൊതിഞ്ഞ പാളിയാണെന്ന് അറിഞ്ഞിട്ടും, ചെമ്പ് പാളിയെന്നായി രേഖപ്പെടുത്തിയ മഹസറിൽ തന്ത്രി ഒപ്പിട്ടുവെന്നും അന്വേഷണസംഘം പറയുന്നു.

പാളികളിൽ അറ്റക്കുറ്റപ്പണികൾ നടത്തണമെന്ന നിർദേശം ആദ്യം നൽകിയതും കണ്ഠരർ രാജീവരാണെന്നും എസ്‌ഐടി കണ്ടെത്തി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം തന്ത്രിയെ അറസ്റ്റ് ചെയ്തത്.

മറുപടി രേഖപ്പെടുത്തുക