പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദനവും, അതുസംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതും നിയമസഭയിൽ ശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടലിന് കാരണമായി . സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രൂക്ഷ വിമർശനം ഉന്നയിച്ചു.
എംഎൽഎ ഓഫിസിന് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ സിപിഎം കുറുവടി സംഘത്തെ ഉപയോഗിച്ച് പിന്നിൽ നിന്ന് ആക്രമണം നടത്തിയതാണെന്ന് സതീശൻ ആരോപിച്ചു. അധികാരത്തിന്റെ ബലത്തിൽ ജനങ്ങളെ ഭീഷണിപ്പെടുത്തിയും അടിച്ചമർത്തിയും സർക്കാർ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞ കേസിലെ പ്രതികളെയ്ക്ക് പോലും സംരക്ഷണം നൽകുന്ന മുഖ്യമന്ത്രി എങ്ങനെ ആഭ്യന്തര മന്ത്രി എന്ന നിലയിൽ തുടരാൻ കഴിയുന്നുവെന്ന ചോദ്യം സതീശൻ ഉയർത്തി. സിപിഎം ക്രിമിനലുകൾക്ക് നീതിന്യായ വ്യവസ്ഥകൾ ബാധകമല്ലേയെന്നും അദ്ദേഹം ചോദിച്ചു. പാർട്ടി നിലപാടുകളെ ചോദ്യം ചെയ്യുന്നവരെ ആക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവണതയാണ് സിപിഎമ്മിൽ നിലനിൽക്കുന്നതെന്നാരോപണവും അദ്ദേഹം ഉന്നയിച്ചു.
സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ ക്രൂരമായി മർദ്ദിക്കപ്പെട്ട വിഷയത്തിൽ സഭയിൽ ചർച്ച വേണ്ടെന്ന സ്പീക്കറുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
