കേന്ദ്രമന്ത്രി അമിത് ഷാ സർക്കാർ പിന്തുണയുള്ള സഹകരണ റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ ഭാരത് ടാക്സി ആരംഭിച്ചു. സ്വകാര്യ അഗ്രഗേറ്ററുകളിൽ നിന്ന് വ്യത്യസ്തമായി ഡ്രൈവർമാരുടെ ഉടമസ്ഥാവകാശം, സീറോ കമ്മീഷൻ, ഇൻഷുറൻസ് പോലുള്ള ആനുകൂല്യങ്ങൾ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു.
“സാരഥി ദീദി” പോലുള്ള ഡ്രൈവർ ശാക്തീകരണത്തിനും സുരക്ഷാ സവിശേഷതകൾക്കും ഊന്നൽ നൽകി ഇന്ത്യയിലുടനീളം ഒരു സാന്നിധ്യമാണ് ഇതിനെ വിഭാവനം ചെയ്യുന്നത്. പ്രധാന സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയുള്ള ഈ പ്ലാറ്റ്ഫോമിൽ ഇതിനകം 4 ലക്ഷം ഡ്രൈവർമാർ ചേർന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഭാരത് ടാക്സി പ്രഖ്യാപിച്ചതിന് പിന്നാലെ, സ്വകാര്യ ടാക്സി പ്ലാറ്റ്ഫോമുകള് വിവിധ ഇളവുകളുമായി രംഗത്തെത്തിയതായി, കമ്പനികളുടെ പേര് പരാമര്‍ശിക്കാതെ കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. ഒരു കമ്പനി കമ്മീഷന് 30 ശതമാനം കുറച്ചപ്പോള്‍, മറ്റൊന്ന് സൗജന്യ യാത്രകള്‍ വാഗ്ദാനം ചെയ്തു. ചില പ്ലാറ്റ്ഫോമുകള് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭകരമായ ഓഫറുകളും അവതരിപ്പിച്ചു. എന്നാല്‍ ഭാരത് ടാക്സിയെ പോലെ ഡ്രൈവര്‍മാരെ കമ്പനിയുടെ ഉടമകളാക്കുന്ന സംവിധാനമൊന്നും മറ്റൊരു പ്ലാറ്റ്ഫോമും നല്‍കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ സഹകരണ മന്ത്രാലയ ഉദ്യോഗസ്ഥരെയും രജിസ്റ്റര്‍ ചെയ്ത ഭാരത് ടാക്സി ഡ്രൈവര്‍മാരെയും അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. കഴിഞ്ഞ വര്‍ഷം സ്വകാര്യ കമ്പനികളായ ഓലയും ഉബറും ഡ്രൈവര്‍മാരുടെ എതിര്‍പ്പും വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങളും കാരണം കമ്മീഷന് അധിഷ്ഠിത മോഡലില്‍ നിന്ന് സബ്സ്ക്രിപ്ഷന് അധിഷ്ഠിത മോഡലിലേക്ക് മാറിയതായും അദ്ദേഹം പറഞ്ഞു. ജൂണ്‍ മുതല്‍ ഓല ഈ മോഡല്‍ സ്വീകരിച്ചപ്പോള്‍, ഒക്ടോബറില്‍ ഉബര്‍ അതിനെ പിന്തുടര്ന്നു.
സ്വകാര്യ കമ്പനികള്‍ സ്വന്തം ലാഭത്തിനായാണ് ടാക്സി സര്‍വീസുകള്‍ നടത്തുന്നതെന്നും, ഭാരത് ടാക്സി സാരഥികള്‍ക്കായി രൂപകല്‍പ്പന ചെയ്ത സംവിധാനമാണെന്നും ഷാ വ്യക്തമാക്കി. “സാരഥി ഹേ മാലിക്” എന്ന ആശയത്തിലൂടെയാണ് ഭാരത് ടാക്സി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സംവിധാനത്തില്‍ ഡ്രൈവര്‍മാര്‍ സഹകരണ അംഗങ്ങളായി ചേരുകയും, പ്ലാറ്റ്ഫോമിന്റെ ഉടമസ്ഥതയിലും ലാഭവിഹിതത്തിലും നേരിട്ടുള്ള പങ്കാളിത്തം നേടുകയും ചെയ്യുന്നു.
വലിയ കമ്മീഷന് ഈടാക്കുന്ന സ്വകാര്യ അഗ്രഗേറ്റര്‍മാരില്‍ നിന്ന് വ്യത്യസ്തമായി, യാത്രാ നിരക്കിന്റെ മുഴുവന്‍ തുകയും നേരിട്ട് ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള സീറോ-കമ്മീഷന്, സര്‍ജ്-ഫ്രീ നിരക്കാണ് ഭാരത് ടാക്സി പിന്തുടരുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
