ഹോർമുസ് കടലിടുക്കിൽ ഏതെങ്കിലും സൈനിക നടപടിയിൽ പങ്കെടുക്കാൻ ഗ്രീസിന് പദ്ധതിയില്ലെന്ന് സർക്കാർ വക്താവ് പാവ്‌ലോസ് മറീനാക്കിസ് അറിയിച്ചു. രാജ്യത്തിന് യുദ്ധത്തിൽ ഏർപ്പെടാൻ യാതൊരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്യൻ യൂണിയന്റെ “ഓപ്പറേഷൻ ഷീൽഡ്” എന്ന ദൗത്യത്തിൽ ഗ്രീസിന്റെ നിലവിലെ പങ്കാളിത്തം ചെങ്കടൽ മേഖലയിലേക്കു മാത്രം പരിമിതപ്പെടുത്തിയതാണെന്നും ഹോർമുസ് കടലിടുക്കുമായി അതിന് ബന്ധമില്ലെന്നും മറീനാക്കിസ് പതിവ് ബ്രീഫിംഗിൽ പറഞ്ഞു. മേഖലയിലെ വാണിജ്യ കപ്പൽഗതാഗതം സംരക്ഷിക്കുന്നതിനായുള്ള ദൗത്യത്തിൽ ഗ്രീസും ഇറ്റലിയും നിന്നുള്ള കപ്പലുകൾ മാത്രമാണ് നിലവിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിയമത്തിന്റെ സാർവത്രിക പ്രയോഗത്തെ ഗ്രീസ് സ്ഥിരമായി പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഏത് സാഹചര്യത്തിലും ഞങ്ങൾ യുദ്ധത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നില്ല,” എന്നും മറീനാക്കിസ് വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് അകമ്പടി നൽകുന്നതിനായി ചില രാജ്യങ്ങൾ സഖ്യമായി പ്രവർത്തിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണയെ ഏറെ ആശ്രയിക്കുന്ന രാജ്യങ്ങൾ ഇതിനായി മുന്നോട്ട് വരണമെന്ന് അദ്ദേഹം ഞായറാഴ്ച പറഞ്ഞെങ്കിലും, ചർച്ച നടത്തുന്ന രാജ്യങ്ങളുടെ പേര് വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല.
ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ സൈനിക പിന്തുണ നൽകണമെന്ന അമേരിക്കയുടെ ആവശ്യത്തെ ജർമ്മനിയും തള്ളിക്കളഞ്ഞു. ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ്, ജർമ്മനി ഈ മേഖലയിൽ സൈനികമായി ഇടപെടില്ലെന്ന് വ്യക്തമാക്കി. ലാത്വിയൻ പ്രതിരോധ മന്ത്രി ആൻഡ്രിസ് സ്പ്രഡ്സുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബെർലിനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കടലിടുക്കിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാൻ നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കാമെന്നും, എന്നാൽ സൈനിക ഇടപെടലിൽ ജർമ്മനി പങ്കെടുക്കില്ലെന്നും പിസ്റ്റോറിയസ് വ്യക്തമാക്കി. “ഇത് ഞങ്ങളുടെ യുദ്ധമല്ല, ഞങ്ങൾ അത് ആരംഭിച്ചില്ല,” എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്നിടാൻ അമേരിക്കയെ സഹായിക്കാൻ സഖ്യകക്ഷികൾ മുന്നോട്ട് വരാത്ത പക്ഷം നാറ്റോയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
