ഒക്ടോബറിൽ കൊൽക്കത്തയിൽ ഇന്ത്യ–ബ്രസീൽ സൗഹൃദ മത്സരം; പ്രഖ്യാപനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശവാർത്ത. ഇന്ത്യയും ബ്രസീലും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരം ഒക്ടോബറിൽ കൊൽക്കത്തയിലെ യൂബ ഭാരതി ക്രീഡാംഗൻ (സാൾട്ട് ലേക്ക് സ്റ്റേഡിയം) വേദിയായി നടക്കുമെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചു.

അടുത്തിടെ സമാപിച്ച ലോകകപ്പിന് ശേഷമുള്ള ആദ്യ ഫിഫ അന്താരാഷ്ട്ര വിൻഡോയുടെ ഭാഗമായി ഒക്ടോബർ 3 നാണ് മത്സരം നടക്കുക. ഫിഫ ലോക റാങ്കിംഗ് നിലവിൽ വന്ന 1992ന് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള എതിരാളിയായിരിക്കും നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ബ്രസീൽ.

ഇന്ത്യയിലെ ബ്രസീൽ ദേശീയ ടീമിന്റെ സാന്നിധ്യം രാജ്യത്ത് ബ്രസീൽ ഫുട്ബോളിനുള്ള വൻ ജനപ്രീതിയുടെ തെളിവാണെന്ന് സിബിഎഫ് പ്രസ്താവനയിൽ വ്യക്തമാക്കി. ബ്രസീലിന് പുറത്തുള്ള ഏറ്റവും വലിയ ബ്രസീലിയൻ ആരാധകവൃന്ദം ഇന്ത്യയിലാണെന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടി.

അതേസമയം, പരിശീലകൻ കാർലോ ആൻസലോട്ടിയുടെ നേതൃത്വത്തിലുള്ള ബ്രസീൽ ടീം ഇന്ത്യയിലെത്തുന്നതിന് മുമ്പ് ഓസ്ട്രേലിയക്കെതിരെ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും. സെപ്റ്റംബർ 25ന് ടൗൺസ്‌വില്ലിലും സെപ്റ്റംബർ 29ന് ബ്രിസ്‌ബേനിലും ഓസ്ട്രേലിയയെ നേരിട്ട ശേഷമായിരിക്കും ബ്രസീൽ സംഘം ഇന്ത്യയിലേക്ക് എത്തുക.

മറുപടി രേഖപ്പെടുത്തുക