ജന ശ്രദ്ധനേടി അക്രമരാഷ്ട്രീയത്തിനെതിരെ കെ.സി വേണുഗോപാന്റെ ‘പ്രഭാത സവാരി’

കുറ്റ്യാടിയിലെ അക്രമ രാഷ്ട്രീയത്തിനെതിരെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി നടത്തിയ ‘പ്രഭാത സവാരി’ ജനശ്രദ്ധനേടി. അക്രമത്തിന് ബദലായി സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുഡിവൈഎഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയില്‍ കെ.സി വേണുഗോപാലിനൊപ്പം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ മുനവ്വറലി ശിഹാബ് തങ്ങള്‍, യുഡിഎഫ് സ്ഥാനാര്‍ഥികളായ പാറക്കല്‍ അബ്ദുള്ള, കെ.എം അഭിജിത്ത്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി, പ്രാദേശിക കോണ്‍ഗ്രസ് – യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

‘കൊലക്കത്തി താഴെ വയ്ക്കുക, സമാധാനം പുനഃസ്ഥാപിക്കുക’ എന്ന മുദ്രാവാക്യം പ്രവര്‍ത്തകര്‍ ഏറ്റ് ചൊല്ലി.ആയിരകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.എതിര്‍ക്കുന്നവരെ വകവരുത്താന്‍ ബോംബു നിര്‍മാണം കുടില്‍ വ്യവസായം ആക്കിയ പാര്‍ട്ടിയാണ് സി പി എമ്മെന്നും അവര്‍ ബജറ്റില്‍ ബോംബ് നിര്‍മാണത്തിന് ഗ്രാന്‍ഡ് അനുവദിക്കുമോ എന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ചോദ്യം ചോദിക്കുന്നവരോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറയുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്.പാര്‍ട്ടിക്കകത്ത് ചോദ്യം ചോദിച്ച ചന്ദ്രശേഖറിനെ 52 വെട്ട് വെട്ടിക്കൊന്ന പാര്‍ട്ടിയാണിത്.പ്രവാസികള്‍ വലിയ ആശങ്കയിലൂടെ കഴിഞ്ഞുപോകുന്ന നാളുകളാണ് ഇപ്പോള്‍. അവര്‍ക്ക് നാട്ടിനെ ഓര്‍ത്തെങ്കിലും സമാധാനം കിട്ടാന്‍ യു ഡി എഫ് അധികാരത്തില്‍ എത്തേണ്ടതുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.നാടിന്റെ സമാധാനം തകര്‍ക്കുന്ന ശക്തികളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും കോണ്‍ഗ്രസ് എന്നും സമാധാനത്തിന് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണ നടത്തുന്ന റാലികളില്‍ നിന്നോ പ്രകടനങ്ങളില്‍ നിന്നോ വ്യത്യസ്തമായി, ജനങ്ങളുമായി നേരിട്ട് സംവദിക്കാനും സമാധാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമാണ് പ്രഭാത സവാരി തിരഞ്ഞെടുത്തതെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.ഈ വേറിട്ട പ്രതിഷേധം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചു.

മറുപടി രേഖപ്പെടുത്തുക