അന്തരിച്ച പ്രശസ്ത നടൻ സലിംകുമാറിനെ അനുസ്മരിച്ച് ഷാഫി പറമ്പിൽ എം.പി. രംഗത്തെത്തി. കാമറയ്ക്ക് മുന്നിലെ ഏറ്റവും പ്രതിഭാധനനായ കലാകാരനാണ് വിടപറഞ്ഞതെന്നും, കാമറയ്ക്ക് പുറകിൽ നാട്യങ്ങളറിയാത്ത ഒരു പച്ചമനുഷ്യനായിരുന്നു സലിംകുമാറെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.
‘കല്യാണരാമൻ’ എന്ന ചിത്രത്തിലെ ചിരിയും, ‘ആദാമിന്റെ മകൻ അബു’വിലെ ചിന്തയും കണ്ണുനീരുമെല്ലാം നമ്മുടെ ഹൃദയങ്ങളിൽ കൊത്തിവെച്ചവയാണ്. അനേകം കഥാപാത്രങ്ങളെ അനശ്വരനാക്കുകയും, ദേശീയ പുരസ്കാരത്തിന്റെ അഭിമാനബോധം നമുക്ക് സമ്മാനിക്കുകയും ചെയ്ത നടനായിരുന്നു സലിംകുമാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കഴിഞ്ഞദിവസം വിഷ്ണുവേട്ടനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം സൂചിപ്പിക്കുന്നുണ്ടായിരുന്നു സലീമേട്ടന്റെ ആരോഗ്യം അനുവദിക്കുന്ന ഏതെങ്കിലും ഒരു പ്രധാനപ്പെട്ട പദവിയില്‍ അദ്ദേഹത്തിന്റെ സേവനം തേടണമെന്ന്, പക്ഷേ ആരോഗ്യവും ആയുസ്സും അത് സമ്മതിച്ചില്ല
കല്യാണരാമനിലെ ചിരിയും ആദാമിന്റെ മകന്‍ അബുവിലെ ചിന്തയും കണ്ണുനീരും, നമ്മുടെ ഹൃദയത്തില്‍ കൊത്തിവെച്ച, അനേകം കഥാപാത്രങ്ങളെ അനശ്വരനാക്കിയ,
ദേശീയ അവാര്‍ഡിന്റെ അഭിമാന ബോധം നമുക്ക് സമ്മാനിച്ച കാമറക്ക് മുന്നിലെ ഏറ്റവും പ്രതിഭാധനനായിരുന്ന ഒരു കലാകാരന്‍ നമ്മളോട് വിട പറഞ്ഞിരിക്കുന്നു. കാമറക്ക് പുറകില്‍ നാട്യങ്ങള്‍ അറിയാത്ത ഒരു പച്ച മനുഷ്യന്‍,
തന്റെ രാഷ്ട്രീയ നിലപാടുകള്‍ ഉറക്കെ പറയാന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിനിറം ഒരു തടസ്സമായി കാണാത്ത മലയാളിയുടെ പ്രിയപ്പെട്ട സലീം കുമാര്‍ അടുപ്പമുള്ളവരുടെ സലീമേട്ടന് വിട..
അദ്ദേഹം നമുക്ക് സമ്മാനിച്ച ചിരിയും ചിന്തയും മായില്ല.ബിഗ് സ്‌ക്രീനില്‍ വീടുകളിലെ ടിവി സ്‌ക്രീനുകളില്‍, മൊബൈലുകളില്‍
എല്ലാത്തിലും ഉപരി നിത്യജീവിതത്തിലെ അനേകായിരം സംഭവങ്ങളെ ഹാസ്യ രൂപേണ വിമര്‍ശിക്കാന്‍ ഇപ്പോഴും ഇടതടവില്ലാതെ ഏറ്റവും പുതിയ തലമുറ പോലും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന meme കളില്‍…
ജനഹൃദയങ്ങളില്‍…
സലീമേട്ടനുണ്ടാവും.
