തമിഴ്നാട്ടിൽ അടുത്ത മൂന്നോ ആറോ മാസത്തിനുള്ളിൽ തന്നെ വീണ്ടും തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ . ഏത് സാഹചര്യത്തെയും നേരിടാൻ പാർട്ടി പ്രവർത്തകർ ഇപ്പോൾ തന്നെ സജ്ജരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ചെന്നൈയിൽ സംഘടിപ്പിച്ച ലയന സമ്മേളനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സ്റ്റാലിൻ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. മുൻ എഐഎഡിഎംകെ മന്ത്രിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ ഡിഎംകെയിൽ ചേർന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
(ടിവികെ) സർക്കാരിനെ രൂക്ഷമായി വിമർശിച്ച സ്റ്റാലിൻ, ഭരണകക്ഷിക്ക് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ജനവിധി ലഭിച്ചിട്ടില്ലെന്ന് ആരോപിച്ചു. “കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമായിരുന്നപ്പോൾ ടിവികെയ്ക്ക് ലഭിച്ചത് 108 സീറ്റുകൾ മാത്രമാണ്. അതിനാൽ മറ്റ് പാർട്ടികളുടെ പിന്തുണയോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇത് സ്ഥിരതയുള്ള സംവിധാനമല്ല,” സ്റ്റാലിൻ പറഞ്ഞു.
ഡിഎംകെയുടെ സഖ്യത്തിലുണ്ടായിരുന്ന ചില പാർട്ടികളുടെ പിന്തുണയാണ് നിലവിൽ ടിവികെ സർക്കാരിനെ താങ്ങി നിർത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാർ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കില്ലെന്ന വിലയിരുത്തലും സ്റ്റാലിൻ മുന്നോട്ടുവച്ചു.
“ഇത് ഒരു അസ്ഥിര സംവിധാനമാണ്. ഈ സർക്കാർ എപ്പോൾ തുലനം തെറ്റുമെന്നോ ഏത് ഘട്ടത്തിലാണ് പ്രതിസന്ധിയിലാകുകയെന്നോ പറയാനാവില്ല. അതുകൊണ്ടുതന്നെ ഏത് സമയത്തും തിരഞ്ഞെടുപ്പ് വന്നേക്കാമെന്ന് ഞാൻ പ്രവർത്തകരെ ഓർമ്മിപ്പിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തയ്യാറെടുപ്പിന് സമയം ലഭിക്കില്ലെന്നും അതിനാൽ ഇപ്പോൾ തന്നെ നൂറ് ശതമാനം സജ്ജരാകണമെന്നും സ്റ്റാലിൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഈ ലയന സമ്മേളനം ഡിഎംകെയുടെ രാഷ്ട്രീയ തിരിച്ചുവരവിനായുള്ള പുതിയ പ്രചാരണത്തിന്റെയും സംഘടനാ ശക്തിപ്പെടുത്തലിന്റെയും തുടക്കമാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ നിയമ-സമാധാന സാഹചര്യം മോശമായിക്കൊണ്ടിരിക്കുകയാണെന്നും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് മാഫിയകളുടെ സ്വാധീനം, കവർച്ചകൾ എന്നിവ വർധിച്ചുവരുന്നതായും സ്റ്റാലിൻ ആരോപിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തന്നെ സർക്കാർ വികസന അജണ്ടയിൽ നിന്ന് വഴിമാറിയെന്നും നിക്ഷേപകർ മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരിയുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം വിമർശിച്ചു.
