അടുത്ത തലമുറ കൃത്രിമ ബുദ്ധി സാങ്കേതികവിദ്യകൾക്ക് അടിത്തറയാകുന്ന ഡാറ്റാ സെന്റർ മേഖലയിൽ ഇന്ത്യ ആഗോള ശ്രദ്ധ നേടുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ അന്താരാഷ്ട്ര സാങ്കേതിക കമ്പനികൾക്കും പ്രമുഖ ഇന്ത്യൻ കോർപറേറ്റുകൾക്കും ഇന്ത്യയിൽ എഐ-സജ്ജമായ ഡാറ്റാ സെന്റർ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ വൻ നിക്ഷേപ പദ്ധതികളാണ് മുന്നോട്ടുവെക്കുന്നത്.
മുംബൈ, ചെന്നൈ തുടങ്ങിയ തീരദേശ നഗരങ്ങളാണ് ഈ വികസനത്തിന്റെ പ്രധാന കേന്ദ്രങ്ങൾ. കടലിനടിയിലെ അന്താരാഷ്ട്ര കേബിൾ ശൃംഖലകളുമായി അടുത്ത ബന്ധമുള്ളതിനാൽ ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ ഈ നഗരങ്ങൾ കൂടുതൽ അനുയോജ്യമായതായി വിലയിരുത്തപ്പെടുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണവും പുതിയ എഐ ഡാറ്റാ സെന്റർ ഹബ്ബായി ഉയർന്നുവരുന്നുണ്ട്.
എഐ ഡാറ്റാ സെന്ററുകൾക്ക് വൻതോതിൽ വൈദ്യുതിയും ജലവും ആവശ്യമാണ്. ഉയർന്ന ശേഷിയുള്ള ഫൈബർ-ഓപ്റ്റിക് ശൃംഖലകൾ, ശക്തമായ വൈദ്യുതി ഗ്രിഡുകൾ, പുനരുപയോഗ ഊർജ സ്രോതസുകളിലേക്കുള്ള ലഭ്യത എന്നിവയും ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് നിർണായകമാണ്.
ഗൂഗിൾ ഇന്ത്യയിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനത്തിനായി 15 ബില്യൺ ഡോളറിന്റെ നിക്ഷേപ പ്രതിബദ്ധത പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, 2035ഓടെ 5 ഗിഗാവാട്ട് ശേഷിയുള്ള എഐ പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനായി 100 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
തീരദേശ നഗരങ്ങൾക്ക് പുറമെ ഹൈദരാബാദ്, പൂനെ തുടങ്ങിയ സാങ്കേതിക നഗരങ്ങളും ക്ലൗഡ് കമ്പ്യൂട്ടിങ്, എഐ അടിസ്ഥാനസൗകര്യ വികസന രംഗത്ത് വേഗത്തിൽ മുന്നേറുകയാണ്. ഇതോടെ ഇന്ത്യയുടെ ഡിജിറ്റൽ വികസനം പുതിയ മേഖലകളിലേക്ക് വ്യാപിക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു.
ഗ്രീൻ എഐ ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപിക്കുന്ന കമ്പനികൾക്ക് നികുതി ഇളവുകൾ ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ നൽകുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളും ഈ മേഖലയിലെ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ട്. നിലവിലെ പ്രവണത തുടർന്നാൽ ഇന്ത്യയുടെ ഡാറ്റാ സെന്റർ ശേഷി ഈ ദശാബ്ദാവസാനത്തോടെ 6.5 ഗിഗാവാട്ട് വരെ ഉയരുമെന്നാണ് കണക്കുകൂട്ടൽ.
വൻ നിക്ഷേപങ്ങളും അനുകൂല നയങ്ങളും അതിവേഗം വളരുന്ന ഡിജിറ്റൽ ആവാസവ്യവസ്ഥയും ചേർന്ന് ഇന്ത്യയെ ആഗോള എഐ ശക്തികളിൽ ഒന്നായി ഉയർത്താനുള്ള സാധ്യത വർധിപ്പിക്കുകയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
