തൃശൂർ: ബാങ്കിന്‍റെ വ്യാജ മൊബൈൽ ആപ്പ് ഉപയോഗിച്ച് തൃപ്രയാറിലെ ഡ്രൈവിങ്ങ് സ്‌കൂൾ ഉടമയുടെ നാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൃപ്രയാർ ലൈറ്റ് ഡ്രൈവിങ്ങ് സ്‌കൂൾ ഉടമ പെരിങ്ങോട്ടുകര സ്വദേശി പ്രദീപിനാണ് പണം നഷ്ടമായത്. മൊബൈൽ ഫോണിലുള്ള ബാങ്കിന്‍റെ ആപ്പ് മുഖേന ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് എടുക്കാനായി ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് നടന്നത്. ബാങ്കിന്‍റെ ഒഫീഷ്യൽ ആപ്പിന് പകരം ഫോണിൽ കടന്നുകൂടിയ വ്യാജ ആപ്പാണ് ഇദ്ദേഹം തുറന്നത്.
ബാലൻസ് പരിശോധിക്കാനുള്ള ശ്രമത്തിനിടെ ഫോൺ ഹാക്ക് ചെയ്ത് തട്ടിപ്പ് നടന്നുവെന്നാണ് സംശയിക്കുന്നത്. ഒടിപി ഉൾപ്പെടെ പങ്കുവെക്കാനുള്ള നിർദ്ദേശം അനുസരിച്ചതാണ് വിനയായത്. എട്ട് തവണയായി നാല് ലക്ഷത്തി മൂവ്വായിരം രൂപയോളം നഷ്ടപ്പെട്ടു. സൈബർ സെല്ലിലും അന്തിക്കാട് പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ജാർഖണ്ഡ് സ്വദേശികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് സംശയിക്കുന്നത്.