ഗൾഫ് രാജ്യങ്ങളെ സംരക്ഷിക്കുന്നത് അമേരിക്ക; അതിന് പണം നൽകണം; പുതിയ ആവശ്യവുമായി ട്രംപ്

ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലയായ ഗൾഫ് പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി അമേരിക്ക വഹിക്കുന്ന ചെലവിന് സമ്പന്ന ഗൾഫ് രാജ്യങ്ങൾ സാമ്പത്തികമായി സംഭാവന നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ എണ്ണയെ അമേരിക്ക ഇനി ആശ്രയിക്കുന്നില്ലെങ്കിലും, സഖ്യകക്ഷികളുടെ സുരക്ഷയ്ക്കായി വൻതോതിൽ വിഭവങ്ങൾ ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശം. അമേരിക്കൻ സൈനിക സാന്നിധ്യവും സുരക്ഷാ സംവിധാനങ്ങളും പ്രയോജനപ്പെടുന്ന രാജ്യങ്ങൾ അതിന്റെ ചെലവിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ലോകത്തിലെ ഏറ്റവും സമ്പന്നമായ ഒരു മേഖലയെ ഞങ്ങൾ സംരക്ഷിക്കുകയാണ്. അതിനാൽ അതിന് വേണ്ട പണം അമേരിക്കയ്ക്ക് തിരികെ ലഭിക്കണം,” ട്രംപ് പറഞ്ഞു.

സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അമേരിക്ക നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രാജ്യങ്ങൾ അമേരിക്കൻ സൈനിക സംരക്ഷണത്തിന്റെ നേട്ടം അനുഭവിക്കുന്നവരാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ഗൾഫ് മേഖലയിലെ എണ്ണയെ അമേരിക്കയ്ക്ക് ഇനി നേരിട്ട് ആവശ്യമില്ലെന്നും, എന്നാൽ ഇസ്രായേൽ ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങളുടെ സുരക്ഷയും പ്രാദേശിക സ്ഥിരതയും കണക്കിലെടുത്താണ് അമേരിക്ക മേഖലയിൽ സജീവമായി തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനെതിരെ കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇറാനെ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങൾ വീണ്ടും ശക്തമാക്കുമെന്നും ഇറാനുമായുള്ള വ്യാപാരം നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മറ്റ് രാജ്യങ്ങളുടെ വാണിജ്യ കപ്പൽ ഗതാഗതത്തിന് തടസമുണ്ടാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക