നിയമസഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിന് കീഴിലുള്ള അസംബ്ലി മണ്ഡലങ്ങളിലെ ബിജെപിയുടെ വോട്ട് വിഹിതത്തിൽ ഉണ്ടായ ഇടിവ് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയാകുന്നു. തൃശ്ശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെയും സംസ്ഥാന ബിജെപി നേതൃത്വത്തെയും ഒരു വിഭാഗം നേതാക്കൾ വിമർശിക്കുന്നുവെന്നാണ് വിവരം.
ജില്ലയിലേക്ക് ശ്രദ്ധേയമായ വികസന പദ്ധതികൾ കൊണ്ടുവരാൻ സുരേഷ് ഗോപിക്ക് സാധിക്കാത്തത് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. തൃശ്ശൂർ നിയമസഭ മണ്ഡലത്തിൽ ബിജെപിയുടെ വോട്ട് വിഹിതത്തിൽ ഉണ്ടായ വൻ ഇടിവ് നേതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്.
2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മണലൂർ, നാട്ടിക മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ട് വിഹിതം വർധിച്ചെങ്കിലും, ബാക്കിയുള്ള അഞ്ച് മണ്ഡലങ്ങളിലെ പ്രകടനം നിരാശാജനകമാണെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. “ആദ്യമായി ലോക്സഭയിലേക്ക് ഒരു പ്രതിനിധിയെ ലഭിച്ചപ്പോൾ വലിയ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. കേരളത്തിനായി ഒരു മെഗാ പദ്ധതി എങ്കിലും കേന്ദ്രത്തിൽ നിന്ന് നേടിക്കൊണ്ടുവരാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞിരിക്കേണ്ടതായിരുന്നു. അത്തരമൊരു പദ്ധതി എത്തിയിരുന്നെങ്കിൽ വികസനത്തിന് മുൻഗണന നൽകുന്ന പാർട്ടിയെന്ന പ്രതിച്ഛായ ബിജെപിക്ക് ലഭിക്കുമായിരുന്നു,” എന്നാണ് ഒരു മുതിർന്ന നേതാവിന്റെ പ്രതികരണം.
തൃശ്ശൂരിലെ ബിജെപി വിജയത്തിൽ സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം നിർണായകമായിരുന്നുവെങ്കിലും, വോട്ടർമാരുടെ വിശ്വാസം നിലനിർത്താൻ സംസ്ഥാനത്തിന് വികസന പദ്ധതികൾ എത്തിക്കേണ്ടത് അനിവാര്യമാണെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്.
