പാശ്ചാത്യ സിനിമകളോട് ‘ബൈ’; കവചിത രാക്ഷസൻ ‘ടെർമിനേറ്ററിന്’ പുതിയ റഷ്യൻ പേരിട്ട് പുടിന്റെ സൈന്യം

ഹോളിവുഡ് ആക്ഷൻ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് സുപരിചിതമായ പേരാണ് ‘ടെർമിനേറ്റർ’. എന്നാൽ, യുദ്ധക്കളത്തിൽ ശത്രുക്കളെ തരിപ്പണമാക്കാൻ റഷ്യൻ സൈന്യം ഉപയോഗിച്ചിരുന്ന തങ്ങളുടെ വിഖ്യാത കവചിത വാഹനമായ BMPT ‘ടെർമിനേറ്ററി’ന്റെ പേര് റഷ്യ ഇപ്പോൾ ഔദ്യോഗികമായി മാറ്റിക്കഴിഞ്ഞു.

പാശ്ചാത്യ പോപ്പ് സംസ്‌കാരത്തോടും ഹോളിവുഡ് സിനിമകളോടുമുള്ള ബന്ധം പൂർണ്ണമായി ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി, ഈ മാരക യുദ്ധവാഹനത്തിന് ‘സ്പിരിഡൺ’ എന്നാണ് റഷ്യ പുതിയ പേരിട്ടിരിക്കുന്നത്.

നഗരങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന യുദ്ധങ്ങളിൽ ടാങ്കുകളുടെ പ്രവർത്തനങ്ങൾക്ക് സുരക്ഷയൊരുക്കാനും സഹായിക്കാനും നിർമ്മിച്ച പ്രത്യേക കവചിത വാഹനമാണിത്. ഒരു സാധാരണ കാലാൾപ്പട പോരാട്ട വാഹനത്തേക്കാൾ മികച്ച ടാങ്ക്-ഗ്രേഡ് സുരക്ഷാ കവചവും കനത്ത ആയുധശേഖരവും ഇതിനുണ്ട്.
വലിയ യുദ്ധ ടാങ്കുകൾക്ക് അവയുടെ ദീർഘദൂര ആക്രമണ ശേഷി നഷ്ടപ്പെടുന്ന ഇടുങ്ങിയ നഗരവീഥികളിലും, സാധാരണ സൈനിക വാഹനങ്ങൾക്ക് കവചം തികയാതെ വരുന്നിടത്തും അതിജീവിച്ച് പോരാടാൻ സ്പിരിഡണ് സാധിക്കും.

റഷ്യയിലെ പ്രമുഖ കവചിത വാഹന നിർമ്മാതാക്കളായ യുറൽവാഗൺസാവോഡിന്റെ ഉപകരാർ പ്ലാന്റായ ‘ഓംസ്ക്ട്രാൻസ്മാഷ്’ ആണ് പേര് മാറ്റത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കിയത്. വാഹനത്തിന് ഒരു റഷ്യൻ പേര് കണ്ടെത്താനായി 2025 അവസാനത്തോടെ ആരംഭിച്ച കാമ്പെയ്‌നിലേക്ക് രണ്ടായിരത്തിലധികം നിർദ്ദേശങ്ങളാണ് വന്നത്.

“ഇന്ന് വിദേശ പേരുകളിൽ നിന്ന് നമ്മൾ മാറണമെന്ന് സമൂഹവും സൈന്യവും ഒരുപോലെ ആഗ്രഹിക്കുന്നു. നമ്മുടെ കവചങ്ങൾക്ക് അതിന്റേതായ റഷ്യൻ സ്വഭാവമുണ്ട്. പാശ്ചാത്യ സിനിമകളേക്കാൾ കൂടുതൽ നായകർ നമ്മുടെ സ്വന്തം ചരിത്രത്തിലുണ്ട്,” എന്ന് പ്ലാന്റ് വക്താവ് വ്യക്തമാക്കി.

എന്താണ് ‘സ്പിരിഡൺ’ എന്ന പേരിന് പിന്നിൽ?

ഗ്രീക്ക് വംശജനായ ഒരു പരമ്പരാഗത റഷ്യൻ പുരുഷനാമമാണ് ‘സ്പിരിഡൺ’. നിലവിൽ ഓർത്തഡോക്സ് പുരോഹിതന്മാർക്കിടയിലാണ് ഈ പേര് കൂടുതലായും ഉപയോഗിക്കുന്നത്. ചരിത്രത്തിൽ, സഭകൾ പിളരുന്നതിന് മുൻപ് ജീവിച്ചിരുന്ന ‘ട്രെമിത്തസിലെ വിശുദ്ധ സ്പിരിഡൺ’, പന്ത്രണ്ടാം നൂറ്റാണ്ടിൽ കീവ് ആശ്രമത്തിൽ കഴിഞ്ഞിരുന്ന ‘പെചെർസ്കിലെ വിശുദ്ധ സ്പിരിഡൺ’ എന്നിവരുമായി ഈ പേരിന് ആത്മീയ ബന്ധമുണ്ട്.

കൂടാതെ, ‘ബോക്സ്’ എന്ന അർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. റഷ്യൻ സൈനിക ഭാഷയിൽ കവചിത വാഹനങ്ങളെ ‘പെട്ടി’ എന്ന് വിശേഷിപ്പിക്കാറുള്ളതുകൊണ്ട് ഈ പേര് അന്വർത്ഥമായി മാറുന്നു.

തങ്ങളുടെ അത്യാധുനിക ആയുധങ്ങൾക്ക് ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പേരുകൾ നൽകുന്നതിനൊപ്പം കൗതുകകരമായ ‘സൈനിക നർമ്മങ്ങൾ’ ചേർത്തുവെക്കുന്ന പാരമ്പര്യവും റഷ്യൻ സൈന്യത്തിനുണ്ട്. അവയിൽ ചിലത് ഇതാ:

പെരെസ്വെറ്റ് : മംഗോളിയൻ ഭരണത്തിൽ നിന്നും റഷ്യൻ പ്രവിശ്യകളെ മോചിപ്പിച്ച കുലിക്കോവോ യുദ്ധത്തിൽ പോരാടിയ യോദ്ധാവ് സന്യാസിയുടെ പേരാണ് ഈ മാരക ലേസർ സംവിധാനത്തിന് നൽകിയിരിക്കുന്നത്.

റഷ്യൻ സൈന്യത്തിലെ ശക്തമായ പീരങ്കികൾക്ക് പൂക്കളുടെ പേരിടുന്ന ഒരു വിചിത്ര ശീലമുണ്ട്. ആയുധം കൂടുതൽ വിനാശകരമാകുന്തോറും അതിന് നൽകുന്ന പേര് ‘ടുലിപ്’ പോലെ അത്രമേൽ മൃദുവായിരിക്കും.

അതേപോലെ, ‘പിനോച്ചിയോ’ എന്ന മാന്ത്രിക മരപ്പാവയുടെ കഥയുടെ സോവിയറ്റ് പതിപ്പിൽ നിന്നാണ് TOS-1 എന്ന വിനാശകാരിയായ റോക്കറ്റ് സിസ്റ്റത്തിന് ‘ബുറാറ്റിനോ’ എന്ന പേര് ലഭിച്ചത്.

പാശ്ചാത്യ ശക്തികളുമായുള്ള ഭൗമരാഷ്ട്രീയ തർക്കങ്ങൾ മുറുകുന്നതിനിടെ, ആയുധങ്ങളിലെ ഹോളിവുഡ് സ്വാധീനം കൂടി തുടച്ചുനീക്കി സ്വന്തം സംസ്‌കാരവും ചരിത്രവും ഉയർത്തിപ്പിടിക്കുകയാണ് പുതിയ ‘സ്പിരിഡൺ’ നാമകരണത്തിലൂടെ റഷ്യ ചെയ്തിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക