കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം അവസാനഘട്ടത്തിലെത്തിയിരിക്കെ, ഹൈക്കമാൻഡ് സ്വീകരിച്ച നടപടികളെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സുതാര്യവും വ്യക്തതയുമുള്ള നടപടിക്രമങ്ങളാണ് നടന്നതെന്നും അന്തിമ തീരുമാനത്തെ നൂറ് ശതമാനം അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ നേതാക്കളുടെയും അഭിപ്രായം തേടിയ ശേഷമാണ് ഹൈക്കമാൻഡ് മുന്നോട്ട് പോകുന്നതെന്ന് തിരുവഞ്ചൂർ പറഞ്ഞു. ജനാധിപത്യ പാർട്ടികളിൽ സ്വാഭാവികമായി ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ മാത്രമാണ് കോൺഗ്രസിനുള്ളിലുമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മുസ്ലിം ലീഗിനെതിരെ നടത്തിയ പരാമർശത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
അതേസമയം, ഡൽഹിയിൽ രാഷ്ട്രീയ നീക്കങ്ങൾ നാടകീയമാവുകയാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ രാഹുൽ ഗാന്ധി അടിയന്തരമായി തന്റെ വസതിയിലേക്ക് വിളിപ്പിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി നടന്ന ഈ കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ സസ്പെൻസ് വർധിപ്പിച്ചിരിക്കുകയാണ്.
ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ ഉടൻ തന്നെ ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് തിരിക്കുമെന്നാണ് വിവരം.
