ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (NADA) നോട്ടീസ് അയച്ചതായി റിപ്പോർട്ട്. ഉത്തേജക വിരുദ്ധ ചട്ടങ്ങൾ പ്രകാരമുള്ള പരിശോധനാ പ്രക്രിയയിലെ വീഴ്ചയെ തുടർന്നാണ് നടപടി.
രണ്ട് താരങ്ങളും നിലവിൽ നാഡയുടെ രജിസ്റ്റേർഡ് ടെസ്റ്റിംഗ് പൂളിൽ (RTP) ഉൾപ്പെട്ടവരാണ്. ഈ പൂളിൽ ഉൾപ്പെടുന്ന കായികതാരങ്ങൾ അവരുടെ താമസസ്ഥലം, യാത്രാ വിവരങ്ങൾ, മത്സര ഷെഡ്യൂളുകൾ എന്നിവ മുൻകൂട്ടി സമർപ്പിക്കേണ്ടതാണ്. കൂടാതെ ദിവസവും 60 മിനിറ്റ് സമയപരിധിയിലുള്ള പരിശോധനാ ലഭ്യതയും വ്യക്തമാക്കണം.
റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം ഡിസംബർ 17ന് ജയ്‌സ്വാളിനെയും നവംബർ 7ന് ഷഫാലി വർമ്മയെയും ഡോപ് കൺട്രോൾ ഓഫീസർ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ഇരുവരും നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഈ വർഷം ഫെബ്രുവരി 18നും 20നും വിശദീകരണം തേടിയെങ്കിലും ഇരുവരും പ്രതികരിച്ചില്ലെന്നും റിപ്പോർട്ട് പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും “ആദ്യ മിസ്‌ഡ് ടെസ്റ്റ്” ആയി നാഡ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിശദീകരണം നൽകാൻ ഇരുവർക്കും ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേസിന്റെ വിവരങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനും കൈമാറിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
