ആഗോള അയ്യപ്പ സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 55 ലക്ഷം രൂപ കൂടി അനുവദിച്ചു. സ്പോൺസർഷിപ്പ് തുക പൂർണമായി ലഭിച്ചതിന് ശേഷമേ ബാക്കി തുക നൽകുകയുള്ളുവെന്നാണ് ബോർഡിന്റെ നിലപാട്.
സംഗമത്തിന്റെ മൊത്തച്ചെലവായി 7 കോടി രൂപ ലഭിക്കണമെന്നാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ ആവശ്യം. ഇതുവരെ 3.69 കോടി രൂപയാണ് നൽകിയിരിക്കുന്നത്. ഇനി 1.06 കോടി രൂപ മാത്രമേ നൽകാനാകൂവെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ ഈ തുക മതിയാകില്ലെന്ന് സൊസൈറ്റി വ്യക്തമാക്കുന്നു.
ഇതിനിടെ, സ്പോൺസർഷിപ്പായി ദേവസ്വം ബോർഡിന് ലഭിച്ചത് 3.85 കോടി രൂപ മാത്രമാണെന്നും റിപ്പോർട്ടുകളുണ്ട്.
പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിന് ഏഴ് മാസം പിന്നിട്ടിട്ടും വിവാദങ്ങൾ ശമിച്ചിട്ടില്ല. പരിപാടി സംഘടിപ്പിക്കൽ, പ്രതിനിധികൾക്കുള്ള താമസം, ഭക്ഷണം, ഗതാഗതം തുടങ്ങിയ ഈവന്റ് മാനേജ്‌മെന്റ് ചുമതലകൾ കൊല്ലം ചവറ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (IIIC) എന്ന സ്ഥാപനത്തിനായിരുന്നു നൽകിയിരുന്നത്.
