ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയിൽ ഒരു ചരിത്ര നാഴികക്കല്ല് പിന്നിട്ടു. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ ‘ഗാലക്സിഐ സ്പേസ്’ വികസിപ്പിച്ചെടുത്ത ‘മിഷൻ ദൃഷ്ടി’ ഉപഗ്രഹം ഞായറാഴ്ച വിജയകരമായി വിക്ഷേപിച്ചു. സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം ബഹിരാകാശത്തേക്ക് അയച്ചത്. ആഭ്യന്തര സ്വകാര്യ ബഹിരാകാശ രംഗത്തെ ഒരു പ്രധാന ചുവടുവയ്പ്പായിട്ടാണ് വിദഗ്ധർ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഏകദേശം 190 കിലോഗ്രാം ഭാരമുള്ള ‘മിഷൻ ദൃഷ്ടി’ ഒരു ഇന്ത്യൻ സ്വകാര്യ കമ്പനി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ ഉപഗ്രഹമെന്ന റെക്കോർഡ് സൃഷ്ടിച്ചു. മാത്രമല്ല, ‘ഒപ്റ്റോസാർ’ സാങ്കേതികവിദ്യയുള്ള ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമാണിത്. ഈ വിജയത്തോടെ, ബഹിരാകാശ സാങ്കേതികവിദ്യയിൽ പുതിയ അതിരുകൾ ഭേദിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഒപ്പമാണ് ഗാലക്സിഐ സ്പേസ് നിലകൊള്ളുന്നത്.
ഈ ചരിത്ര നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഗാലക്സിഐ സ്ഥാപകരെയും മുഴുവൻ ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു. “ഗാലക്സി ഐ എന്ന ദൗത്യ ദർശനം നമ്മുടെ ബഹിരാകാശ യാത്രയിലെ ഒരു പ്രധാന നേട്ടമായി അടയാളപ്പെടുത്തുന്നു. ഇന്ത്യയിൽ സ്വകാര്യമായി നിർമ്മിച്ച ഏറ്റവും വലിയ ഉപഗ്രഹമായ ലോകത്തിലെ ആദ്യത്തെ ആപ്‌റ്റോസർ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണം, നവീകരണത്തിനും രാഷ്ട്രനിർമ്മാണത്തിനുമുള്ള നമ്മുടെ യുവാക്കളുടെ അഭിനിവേശത്തിന്റെ തെളിവാണ്. ഗാലക്സി ഐ സ്ഥാപകർക്കും മുഴുവൻ ടീമിനും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും.” എന്ന് ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.
