ഹൈദരാബാദിലെ ഗച്ചിബൗളിയിലെ ഐടി ഇടനാഴിയിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ നിർമ്മാണ-പൊളിക്കൽ മാലിന്യങ്ങൾ നഗരത്തിന് വലിയ വെല്ലുവിളിയായി മാറുന്നു. IKEA സ്റ്റോറിന് സമീപം അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ ഏകദേശം 1.5 ദശലക്ഷം ടൺ സി & ഡി മാലിന്യങ്ങളാണ് കൂമ്പാരമായി കിടക്കുന്നത്.
ആറ് മുതൽ ഏഴ് നില കെട്ടിടത്തിന്റെ ഉയരത്തിന് സമാനമായ രീതിയിലാണ് മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്നത്. ദിവസേന ആയിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്ന പ്രധാന പാതയിലായതിനാൽ ഇത് പ്രദേശവാസികൾക്കും യാത്രക്കാരർക്കും വലിയ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്.
മാലിന്യം നീക്കം ചെയ്യാൻ അനുയോജ്യമായ സാഹചര്യങ്ങളിലും ഒരു വർഷത്തിലധികം സമയം വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പ്രശ്നപരിഹാരത്തിനായി രണ്ട് മാർഗങ്ങളാണ് പരിഗണിക്കുന്നതെന്ന് സൈബരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ജി. ശ്രുജന വ്യക്തമാക്കി.
മാലിന്യം സ്ഥലത്തുതന്നെ സംസ്കരിച്ച് മണൽ പോലുള്ള നിർമ്മാണ വസ്തുക്കളാക്കി മാറ്റുക എന്നതാണ് ആദ്യ മാർഗം. പരിസ്ഥിതി സൗഹൃദമായ ഈ രീതി സമയം കൂടുതൽ ആവശ്യപ്പെടുന്നതാണ്. രണ്ടാമത്തെ മാർഗമായി മാലിന്യം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. എന്നാൽ തിരക്കേറിയ ഐടി ഇടനാഴിയിലൂടെ ഭാരവാഹനങ്ങൾ കടത്തിവിടുന്നത് വലിയ വെല്ലുവിളിയാണെന്നും അധികൃതർ പറയുന്നു.
മുഴുവൻ പ്രവർത്തനങ്ങൾക്കും 70 മുതൽ 90 കോടി രൂപ വരെ ചെലവ് വരുമെന്നാണ് കണക്ക്. അതേസമയം, ഭൂമിയുമായി ബന്ധപ്പെട്ട നിയമതർക്കമാണ് പ്രധാന പ്രതിസന്ധി. മാലിന്യം കിടക്കുന്ന സ്ഥലത്തെ ചൊല്ലി സർക്കാരും സ്വകാര്യ കമ്പനികളും തമ്മിൽ കോടതിയിൽ കേസ് നിലനിൽക്കുകയാണ്. തർക്കത്തിൽ വ്യക്തത വന്നതിന് ശേഷമേ സ്ഥിരമായ നടപടികളിലേക്ക് കടക്കാനാകൂവെന്ന് കമ്മീഷണർ അറിയിച്ചു.
