യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ച സംഭവത്തിൽ സർക്കാർ കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന് റസാഖ് പാലേരി പറഞ്ഞു. ലോക്ഭവന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം ഇടപെടലുകളെ സർക്കാർ ഗൗരവത്തോടെ കാണണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷനായ അദ്ദേഹം ആവശ്യപ്പെട്ടു.
സിൽവർ ലൈൻ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നടന്ന ജനകീയ സമരങ്ങളെയും ജനപക്ഷ മുന്നേറ്റങ്ങളെയും അവഗണിച്ച ഇടത് സർക്കാരിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനിടെ, വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശനും രംഗത്തെത്തി. വന്ദേമാതരം പൂർണമായും ആലപിക്കുമെന്ന് അറിയില്ലായിരുന്നുവെന്നും, രാജ്ഭവനിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചടങ്ങ് നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സദസിൽ നിൽക്കുമ്പോഴാണ് മുഴുവൻ ആലാപനവും ശ്രദ്ധയിൽപ്പെട്ടതെന്നും, ഇടയ്ക്ക് തടസപ്പെടുത്താൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
