വരാനിരിക്കുന്ന 2026-ലെ ഫിഫ ഫുട്ബോൾ ലോകകപ്പ് ഉൾപ്പെടെയുള്ള പ്രമുഖ ഫിഫ ടൂർണമെന്റുകളുടെ ഇന്ത്യയിലെ സംപ്രേഷണ അവകാശം പ്രമുഖ മാധ്യമ ശൃംഖലയായ ‘സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്’ സ്വന്തമാക്കി. ജൂൺ 11 മുതൽ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങൾ സീയുടെ പുതിയ കായിക ചാനലുകളായ ‘യുണൈറ്റ് 8 സ്‌പോർട്‌സി’ലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘സീ 5’-ലും തത്സമയം ലഭ്യമാകും.
2026 ലോകകപ്പിന് പുറമേ, 2030-ലെ ഫിഫ പുരുഷ ലോകകപ്പ്, 2027-ലെ ഫിഫ വനിതാ ലോകകപ്പ് എന്നിവയുൾപ്പെടെ 2034 വരെയുള്ള ഫിഫയുടെ പ്രധാന മത്സരങ്ങളുടെ ഇന്ത്യൻ മാധ്യമ അവകാശമാണ് സീ ഗ്രൂപ്പ് നേടിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള കായിക പ്രേമികൾക്ക് മികച്ച കാഴ്ചാനുഭവം ഉറപ്പാക്കുന്നതിനായി നാല് പുതിയ സമർപ്പിത സ്പോർട്സ് ചാനലുകൾ ആരംഭിക്കുമെന്ന് സീ എന്റർടൈൻമെന്റ് അറിയിച്ചു.
യുണൈറ്റ് 8 സ്പോർട്സ് 1 , യുണൈറ്റ് 8 സ്പോർട്സ് 1 എച്ച്.ഡി (HD), യുണൈറ്റ് 8 സ്പോർട്സ് 2 , യുണൈറ്റ് 8 സ്പോർട്സ് 2 എച്ച്.ഡി (HD) എന്നിവയായിരിക്കും ഇവ. ഫുട്ബോൾ ആരാധകർക്ക് തങ്ങളുടെ പ്രിയപ്പെട്ട പ്രാദേശിക ഭാഷകളിൽ തത്സമയ കമന്ററിയോടെ മത്സരങ്ങൾ ആസ്വദിക്കാനുള്ള വിപുലമായ സൗകര്യം ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘സീ 5’ വഴി ഒരുക്കുമെന്നും കമ്പനി മാധ്യമക്കുറിപ്പിൽ വ്യക്തമാക്കി.
ഇന്ത്യൻ വിപണിയിലെ യുവാക്കളെ ലക്ഷ്യമിട്ട് ഫെഡറേഷൻ ഇന്റർനാഷണൽ ഡി ഫുട്ബോൾ അസോസിയേഷനുമായി (FIFA) കൈകോർത്തതോടെ സീ രാജ്യത്തെ ഏറ്റവും വലിയ കായിക കേന്ദ്രമായി മാറും. പ്രധാന ലോകകപ്പുകൾക്ക് പുറമേ ഇനിപ്പറയുന്ന ടൂർണമെന്റുകളും സീയിലൂടെ ദൃശ്യമാകും:
ഫിഫ പുരുഷ-വനിതാ അണ്ടർ 17 ലോകകപ്പുകൾ (2026-2034)
ഫിഫ പുരുഷ അണ്ടർ 20 ലോകകപ്പ് (2027, 2029, 2031, 2033)
ഫിഫ വനിതാ അണ്ടർ 20 ലോകകപ്പ് (2026, 2028, 2030, 2032, 2034)
ഫിഫ ഫുട്‌സൽ പുരുഷ-വനിതാ ലോകകപ്പുകൾ (2028-2033)
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് (2026-2030)
ഇന്ത്യയിൽ ഫുട്ബോളിനുള്ള ദീർഘകാല വളർച്ചാ സാധ്യതകൾ മുൻനിർത്തിയാണ് ഈ വലിയ നിക്ഷേപമെന്ന് സീ എന്റർടൈൻമെന്റ് സി.ഇ.ഒ പുനിത് ഗോയങ്ക വ്യക്തമാക്കി. ഫിഫയുമായുള്ള ഈ തന്ത്രപരമായ പങ്കാളിത്തം കായികരംഗത്തിന്റെ യഥാർത്ഥ മൂല്യം അൺലോക്ക് ചെയ്യാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സീ ഗ്രൂപ്പുമായി ആദ്യമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് ഫിഫ ചീഫ് ബിസിനസ് ഓഫീസർ റോമി ഗായി പറഞ്ഞു. ഇന്ത്യൻ വിപണി ഫിഫയ്ക്ക് ഏറെ തന്ത്രപ്രധാനമാണെന്നും, പ്രാദേശിക പ്രേക്ഷകരെക്കുറിച്ചുള്ള സീയുടെ ആഴത്തിലുള്ള ധാരണയും മൾട്ടി-പ്ലാറ്റ്‌ഫോം കഴിവുകളും ഫുട്ബോളിന്റെ ജനപ്രീതി ഇന്ത്യയുടെ എല്ലാ കോണുകളിലും എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ജൂൺ 11 മുതൽ ജൂലൈ 19 വരെ യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ടൂർണമെന്റ്, 16 നഗരങ്ങളിലായി 104 മത്സരങ്ങൾ നടക്കുന്ന ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പായിരിക്കും.
