ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമാകുന്നതിനിടെ ആണവായുധങ്ങൾക്കായുള്ള ചെലവിൽ വൻ വർധന രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ട്. ആണവ നിരോധനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ICAN (ഇന്റർനാഷണൽ കാമ്പെയ്ൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺസ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ലോകത്തെ ഒമ്പത് ആണവായുധ രാഷ്ട്രങ്ങൾ കഴിഞ്ഞ വർഷം ഏകദേശം 119 ബില്യൺ ഡോളർ ആണവായുധ ശേഖരത്തിനായി ചെലവഴിച്ചു.
ഇത് ഓരോ സെക്കൻഡിലും ഏകദേശം 3,768 ഡോളർ ചെലവാകുന്നതിന് തുല്യമാണ് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധ ചെലവ് നടത്തുന്നത് അമേരിക്കയാണെന്ന് റിപ്പോർട്ട് പറയുന്നു. 2025ൽ മാത്രം ഏകദേശം 69.2 ബില്യൺ ഡോളർ ആണവായുധ പദ്ധതികൾക്കായി ചെലവഴിച്ചതായി കണക്കാക്കപ്പെടുന്നു. ഇത് മറ്റ് എട്ട് ആണവ രാഷ്ട്രങ്ങൾ ചേർന്നതിലേക്കാളും കൂടുതലാണ്.
കൂടാതെ, മുൻവർഷത്തെ അപേക്ഷിച്ച് 22 ശതമാനം വർധനയും രേഖപ്പെടുത്തി. ഇത് ഏകദേശം 12.4 ബില്യൺ ഡോളറിന്റെ അധിക ചെലവാണെന്ന് ICAN വ്യക്തമാക്കുന്നു. ചൈന 13.5 ബില്യൺ ഡോളർ ചെലവോടെ രണ്ടാം സ്ഥാനത്താണ്. റഷ്യയെ മറികടന്ന് ബ്രിട്ടൻ മൂന്നാം സ്ഥാനത്തെത്തിയതായും റിപ്പോർട്ട് പറയുന്നു. ബ്രിട്ടൻ 12.6 ബില്യൺ ഡോളർ ചെലവഴിച്ചപ്പോൾ, റഷ്യയുടെ ചെലവ് 9.5 ബില്യൺ ഡോളറായിരുന്നുവെന്ന് കണക്കുകൾ പറയുന്നു.
അമേരിക്ക, ചൈന, റഷ്യ, യുകെ , ഫ്രാൻസ്, ഇന്ത്യ, പാകിസ്ഥാൻ ,ഇസ്രായേൽ, വടക്കൻ കൊറിയ എന്നീ രാജ്യങ്ങളാണ് ആണവായുധ കൈവശമുള്ളവരായി കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ രാജ്യങ്ങൾ ചേർന്ന് ഏകദേശം 471 ബില്യൺ ഡോളർ ആണവായുധ വികസനത്തിനും പരിപാലനത്തിനുമായി ചെലവഴിച്ചതായി ICAN പറയുന്നു. നിലവിലെ ചെലവിന്റെ തോത് ഒരു ദിവസം കൊണ്ട് രണ്ട് ദശലക്ഷം ആളുകൾക്ക് ഒരു വർഷത്തേക്കുള്ള ഭക്ഷണം നൽകാൻ കഴിയുന്ന തുകയ്ക്ക് തുല്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
യൂറോപ്പിലെ കൂടുതൽ നാറ്റോ രാജ്യങ്ങളിലേക്ക് ആണവായുധങ്ങൾ വിന്യസിക്കാനുള്ള സാധ്യതകളും ചർച്ചയിലാണെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ ബെൽജിയം, ജർമ്മനി, ഇറ്റലി, നെതർലൻഡ്സ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ യുഎസ് ആണവ ബോംബുകൾ നിലനിൽക്കുന്നുവെന്ന് കരുതപ്പെടുന്നു. ഇവയുടെ നിയന്ത്രണം മുഴുവൻ വാഷിംഗ്ടണിനാണ്.
ഈ സാഹചര്യത്തിൽ റഷ്യയുടെ അതിർത്തികളിലേക്ക് ആണവ അടിസ്ഥാന സൗകര്യങ്ങൾ വ്യാപിപ്പിക്കുന്നത് വലിയ പ്രതികരണങ്ങൾക്ക് കാരണമാകുമെന്ന് മോസ്കോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആണവായുധ ചെലവിൽ നടക്കുന്ന ഈ തുടർച്ചയായ വർധനവ്, ലോകത്ത് സുരക്ഷാ ഭീഷണികൾ കുറയാതെ മറിച്ച് കൂടുതൽ ശക്തമാകുകയാണെന്ന ആശങ്ക ഉയർത്തുന്നു.
