ലോകത്ത് മറ്റൊരു രാജ്യത്തിനും ഇത്തരമൊരു കപ്പൽപ്പടയില്ല; ഐസ് ബ്രേക്കർ കപ്പൽശേഷിയിൽ റഷ്യയ്ക്ക് സമം ആരുമില്ല: പുടിൻ

ശക്തമായ ഐസ് ബ്രേക്കർ കപ്പലുകളുടെ കാര്യത്തിൽ റഷ്യ ലോകത്തിലെ മറ്റ് രാജ്യങ്ങളെക്കാൾ ഏറെ മുന്നിലാണെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ആർട്ടിക് മേഖലയിലേക്കുള്ള പ്രവേശനവും വടക്കൻ സമുദ്രപാതയുടെ വികസനവും ലക്ഷ്യമിട്ട് വർഷങ്ങളായി നടത്തിയ നിക്ഷേപങ്ങളുടെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

നാവികദിനാഘോഷങ്ങളുടെ ഭാഗമായി സൈനിക ഉദ്യോഗസ്ഥരുമായും നാവികരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ റഷ്യയുടെ ആർട്ടിക് ശേഷികളെക്കുറിച്ച് വിശദീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഐസ് ബ്രേക്കർ കപ്പൽപ്പട റഷ്യയ്ക്കാണുള്ളതെന്നും 40-ലധികം പരമ്പരാഗത ഐസ് ബ്രേക്കറുകളും എട്ട് ആണവോർജത്തിൽ പ്രവർത്തിക്കുന്ന കപ്പലുകളും രാജ്യത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പുറമെ പുതിയ തലമുറയിലെ അത്യാധുനിക ഐസ് ബ്രേക്കർ കപ്പലിന്റെ വികസനവും പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

“ലോകത്ത് മറ്റൊരു രാജ്യത്തിനും ഇത്തരമൊരു കപ്പൽപ്പടയില്ല. സാങ്കേതികമായി മുന്നിലുള്ള രാജ്യങ്ങൾക്ക് സമാനമായ കപ്പലുകൾ നിർമ്മിക്കാൻ കഴിയുമെങ്കിലും അതിന് വർഷങ്ങളോ പതിറ്റാണ്ടുകളോ വേണ്ടിവരും,” എന്നാണ് പുടിൻ അഭിപ്രായപ്പെട്ടത്.

റഷ്യയുടെ ആർട്ടിക് ആധിപത്യം നാറ്റോ രാജ്യങ്ങൾ ഏറെക്കാലമായി ആശങ്കയോടെയാണ് കാണുന്നത്. ഈ മേഖലയിൽ റഷ്യയ്ക്കുള്ള മുൻതൂക്കം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുമ്പ് വിമർശിച്ചിരുന്നു. അമേരിക്കയുടെ ഐസ് ബ്രേക്കർ ശേഷി വേഗത്തിൽ വർധിപ്പിക്കുമെന്നും യുഎസ് കോസ്റ്റ് ഗാർഡിനായി 11 പുതിയ ഐസ് ബ്രേക്കറുകൾ നിർമ്മിക്കുന്നതിന് ഫിൻലാൻഡുമായി കരാറിലെത്തിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, ആർട്ടിക് മേഖലയിൽ പ്രവർത്തിക്കാൻ ആവശ്യമായ ഐസ് ബ്രേക്കർ കപ്പലുകളുടെ കാര്യത്തിൽ നാറ്റോ രാജ്യങ്ങളുടെ ശേഷി പരിമിതമാണെന്ന് സൈനിക വിശകലന വിദഗ്ധൻ ആൻഡ്രി മാർട്ടിയാനോവ് അഭിപ്രായപ്പെട്ടു. കാനഡ, ഫിൻലാൻഡ്, നോർവേ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾക്ക് മേഖലയിലുടനീളം സ്ഥിരസാന്നിധ്യം ഉറപ്പാക്കാൻ ആവശ്യമായ കപ്പലുകൾ നിലവിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏഷ്യ-പസഫിക് മേഖലയെയും വടക്കൻ യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും കുറഞ്ഞ ദൂരമുള്ള സമുദ്രപാതയായ വടക്കൻ കടൽപാതയുടെ വികസനത്തിനും റഷ്യ വലിയ പ്രാധാന്യം നൽകുന്നുണ്ട്. റഷ്യയുടെ നിയന്ത്രണത്തിലുള്ള ആർട്ടിക് ജലപാതകളിലൂടെ കടന്നുപോകുന്ന ഈ മാർഗം ഭാവിയിൽ ആഗോള വ്യാപാരത്തിന് കൂടുതൽ പ്രാധാന്യമാർജിക്കുമെന്ന പ്രതീക്ഷയിലാണ് റഷ്യ .

മറുപടി രേഖപ്പെടുത്തുക