ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡ്രോണുകളുടെ വികസനത്തിൽ റഷ്യയും ചൈനയും അമേരിക്കയെ പിന്നിലാക്കിയതായി ന്യുയോർക് ടൈംസ് റിപ്പോർട്ട്. യുഎസ് പ്രതിരോധ-രഹസ്യാന്വേഷണ വിഭാഗങ്ങളിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നത്.
അടുത്ത തലമുറയിലെ ആളില്ലാ സൈനിക വിമാനങ്ങൾക്ക് ലക്ഷ്യങ്ങളെ തിരിച്ചറിയാനും മനുഷ്യ ഇടപെടലില്ലാതെ ആക്രമണങ്ങൾ നടത്താനും, പരസ്പരം ഏകോപിപ്പിച്ച് പ്രവർത്തിക്കാനും കഴിവുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ ബീജിംഗിൽ നടന്ന സൈനിക പരേഡിൽ ചൈന നിരവധി സ്വയംഭരണ ഡ്രോണുകൾ പ്രദർശിപ്പിച്ചതോടെ, ആളില്ലാ യുദ്ധ ഡ്രോണുകളുടെ വികസനത്തിൽ അമേരിക്ക ചൈനയെക്കാൾ പിന്നിലാണെന്ന ആശങ്ക അമേരിക്കൻ അധികൃതർക്കിടയിൽ ഉണ്ടായിരുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നൂതന ഡ്രോണുകൾ നിർമ്മിക്കാൻ കഴിയുന്ന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിൽ റഷ്യ മുന്നിലാണ് എന്ന് കരുതപ്പെടുന്നതായും, അവ പരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി Ukraine War യുദ്ധഭൂമി ഉപയോഗിക്കുന്നതായും യുഎസ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
വാണിജ്യ ടെക് കമ്പനികളും സ്റ്റാർട്ടപ്പുകളും ഉൾപ്പെടുത്തി സൈനിക സംഭരണവും സംയുക്ത ഗവേഷണവും ശക്തിപ്പെടുത്തുന്ന “സിവിൽ-സൈനിക സംയോജനം” ചൈന പിന്തുടരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൈനയുടെ നിർമ്മാണ ശേഷി വളരെ വലുതായതിനാൽ, അമേരിക്കയ്ക്ക് മത്സരിക്കാനാവാത്ത തോതിൽ സ്വയംഭരണ ആയുധങ്ങൾ നിർമ്മിക്കാൻ അവർക്കു കഴിയും എന്ന വിലയിരുത്തലും റിപ്പോർട്ടിൽ ഉൾപ്പെടുന്നു.
