നിയോജക മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയ വിഷയത്തിൽ കേന്ദ്രത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നൽകിയ ‘അന്തിമ മുന്നറിയിപ്പ്’ക്കെതിരെ മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ രൂക്ഷ വിമർശനവുമായി രംഗത്ത്. ജനങ്ങളിൽ അനാവശ്യ ഭയം സൃഷ്ടിക്കുന്നതിനാണ് സ്റ്റാലിൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും, കേന്ദ്ര സർക്കാരിനെതിരെ ഉപയോഗിച്ച ഭാഷ അനുചിതമാണെന്നും അണ്ണാമലൈ ആരോപിച്ചു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി അതിർത്തി നിർണ്ണയ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകുമെന്നും സ്റ്റാലിന്റെ ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 16 മുതൽ ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനങ്ങളുടെ പശ്ചാത്തലത്തിലാണ് വിവാദം ശക്തമായത്. സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നൽകുന്ന “നാരി ശക്തി വന്ദൻ അധിനിയം” ഭേദഗതികളും നിർദ്ദേശിച്ചിരിക്കുന്ന അതിർത്തി നിർണ്ണയ ബില്ലും ഈ സമ്മേളനങ്ങളിൽ പരിഗണിക്കും.
ഇതിനിടെ, വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ച സ്റ്റാലിൻ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് അനീതി ഉണ്ടാകുകയാണെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി. ജനസംഖ്യ നിയന്ത്രണത്തിൽ മുന്നിട്ടുനിൽക്കുന്ന തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ നഷ്ടത്തിലാകരുതെന്നും, താൽപ്പര്യങ്ങൾ ലംഘിക്കപ്പെട്ടാൽ സംസ്ഥാനത്തുടനീളം വ്യാപക സമരങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 23ന് തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പ്രത്യേക സമ്മേളനം വിളിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
സ്റ്റാലിന്റെ നിലപാടിനെതിരെ പ്രതികരിച്ച അണ്ണാമലൈ, മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ സമൂഹത്തിൽ ഭിന്നതയും ആശങ്കയും സൃഷ്ടിക്കുന്നതാണെന്ന് പറഞ്ഞു. “തമിഴ്നാട് 1960-കളിലെ അവസ്ഥയിലേക്ക് മടങ്ങുന്നതുപോലെയാണ്. പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഭാഷ അംഗീകരിക്കാനാവില്ല,” എന്നും അദ്ദേഹം വിമർശിച്ചു.
അതിർത്തി നിർണ്ണയം ജനസംഖ്യയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാകുമെന്ന് കേന്ദ്രം എവിടെയും വ്യക്തമാക്കിയിട്ടില്ലെന്നും അണ്ണാമലൈ പറഞ്ഞു.
