ദില്ലി: 2006-ൽ പാകിസ്ഥാനിൽ വെച്ച് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചതിന് ശേഷം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നേരിട്ട് നന്ദി പറഞ്ഞെന്ന് ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ഭീകരൻ യാസിൻ മാലിക്. ഓഗസ്റ്റ് 25 ന് ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, 2006 ലെ കൂടിക്കാഴ്ച തന്റെ സ്വതന്ത്ര തീരുമാനമല്ലെന്നും പാകിസ്ഥാനുമായുള്ള സമാധാന പ്രക്രിയയുടെ ഭാഗമായി മുതിർന്ന ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ചാണെന്നും മാലിക് അവകാശപ്പെട്ടു. 2005-ൽ കശ്മീരിലുണ്ടായ വിനാശകരമായ ഭൂകമ്പത്തെത്തുടർന്ന് പാകിസ്ഥാൻ സന്ദർശിക്കുന്നതിന് മുമ്പ്, അന്നത്തെ ഇന്റലിജൻസ് ബ്യൂറോ (ഐബി) സ്പെഷ്യൽ ഡയറക്ടർ വി.കെ. ജോഷി ദില്ലിയിൽ വച്ച് തന്നെ കണ്ടിരുന്നുവെന്ന് മാലിക്കിന്റെ പ്രസ്താവനയിൽ പറയുന്നു.
പാകിസ്ഥാൻ രാഷ്ട്രീയ നേതൃത്വവുമായി മാത്രമല്ല, സയീദ് ഉൾപ്പെടെയുള്ള തീവ്രവാദ വ്യക്തികളുമായും ബന്ധപ്പെടാനും അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കാനും അവസരം ഉപയോഗിക്കണമെന്ന് ജോഷി മാലിക്കിനോട് അഭ്യർത്ഥിച്ചതായി പറയുന്നു. തീവ്രവാദ നേതാക്കളെ കൂടി സംഭാഷണത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പാകിസ്ഥാനുമായുള്ള സംഭാഷണം അർത്ഥവത്തല്ലെന്ന് തന്നോട് പറഞ്ഞതായി മാലിക് അവകാശപ്പെട്ടു. ഈ അഭ്യർത്ഥന മാനിച്ച്, പാകിസ്ഥാനിൽ നടക്കുന്ന ഒരു ചടങ്ങിൽ സയീദിനെയും യുണൈറ്റഡ് ജിഹാദ് കൗൺസിലിലെ മറ്റ് നേതാക്കളെയും കാണാൻ താൻ സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു. സയീദ് എങ്ങനെയാണ് ജിഹാദി ഗ്രൂപ്പുകളുടെ ഒരു സമ്മേളനം സംഘടിപ്പിച്ചതെന്നും തീവ്രവാദികളോട് സമാധാനം സ്വീകരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഒരു പ്രസംഗം നടത്തിയതെന്നും മാലിക് തന്റെ സത്യവാങ്മൂലത്തിൽ വിവരിച്ചു.
ഇസ്ലാമിക ധാർമികതയനുസരിച്ച് അക്രമത്തിനു പകരം അനുരഞ്ജനത്തിന് താൻ സമ്മർദ്ദം ചെലുത്തിയതായും ആരെങ്കിലും നിങ്ങൾക്ക് സമാധാനം വാഗ്ദാനം ചെയ്താൽ, അവരുമായി സമാധാനമുണ്ടാക്കണമെന്ന് താൻ പറഞ്ഞതാനും അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് പാകിസ്ഥാൻ ഭീകര ഗ്രൂപ്പുകളുമായുള്ള തന്റെ അടുപ്പത്തിന്റെ തെളിവായാണ് കൂടിക്കാഴ്ച ചിത്രീകരിക്കപ്പെട്ടത്. ഈ നീക്കത്തെ വഞ്ചനയെന്നും മാലിക് വിശേഷിപ്പിച്ചു. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഐബിയുമായുള്ള വിശദീകരണത്തിന് ശേഷം, പ്രധാനമന്ത്രിയോട് നേരിട്ട് കാര്യങ്ങൾ വിശദീകരിക്കാൻ തന്നോട് ആവശ്യപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു. ദില്ലിയിൽ വെച്ച് അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്റെ സാന്നിധ്യത്തിൽ താൻ പ്രധാനമന്ത്രിയെ കണ്ടതായി മാലിക് പറഞ്ഞു.
കൂടിക്കാഴ്ചയിൽ, പാകിസ്ഥാനിലെ ഭീകരവാദികളുമായി ബന്ധപ്പെട്ടതിൽ മുൻകൈയെടുത്തതിൽ അദ്ദേഹം വ്യക്തിപരമായി നന്ദി പറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. തന്നെ കശ്മീരിലെ അഹിംസാ പ്രസ്ഥാനത്തിന്റെ പിതാവായി ഞാൻ കണക്കാക്കുന്നുവെന്നും മൻമോഹൻ പറഞ്ഞതായി മാലിക് അവകാശപ്പെട്ടു. അടൽ ബിഹാരി വാജ്‌പേയി, സോണിയ ഗാന്ധി, പി ചിദംബരം, ഐ കെ ഗുജ്‌റാൾ, രാജേഷ് പൈലറ്റ് എന്നിവരുൾപ്പെടെ നിരവധി ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും അദ്ദേഹം സത്യവാങ്മൂലത്തിൽ വിശദമായി പരാമർശിച്ചു.