ബീഹാറിലെ വി.ഐ.പികളുടെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്തതിന് പിന്നാലെ മുൻ മുഖ്യമന്ത്രിമാർക്കെതിരെ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ. ആർ.ജെ.ഡി. അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവി എന്നിവർക്ക് നൽകിയിരുന്ന ‘ഇസഡ് പ്ലസ്’ കാറ്റഗറി സുരക്ഷ സർക്കാർ പിൻവലിച്ചു. സർക്കാരിന്റെ ഈ നീക്കത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ തങ്ങളുടെ ഔദ്യോഗിക വസതിയിലേക്ക് അയച്ച പുതിയ ബദൽ സുരക്ഷാ സേനയെ ലാലുവും റാബ്റി ദേവിയും തിരിച്ചയച്ചു.
‘ഇസഡ് പ്ലസ്’ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ നിതീഷ് കുമാർ സർക്കാർ ‘ബീഹാർ സ്പെഷ്യൽ ആംഡ് പോലീസിൽ’ നിന്നുള്ള എട്ട് ഹൗസ് ഗാർഡുകളെയും പട്ന ജില്ലാ പോലീസിൽ നിന്നുള്ള രണ്ട് അംഗരക്ഷകരെയും ഒരു പൈലറ്റ് കാറും ബുള്ളറ്റ് പ്രൂഫ് വാഹനവും ലാലുവിന്റെയും റാബ്റിയുടെയും സുരക്ഷയ്ക്കായി അനുവദിച്ചിരുന്നു. എന്നാൽ സർക്കാരിന്റേത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് റാബ്റി ദേവി ഈ ഉദ്യോഗസ്ഥരെ ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ച് ഇവരുടെ ഇളയ മകനും ബീഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് തനിക്ക് അനുവദിച്ചിരുന്ന ‘വൈ’ കാറ്റഗറി സുരക്ഷയും സർക്കാരിലേക്ക് തിരികെ നൽകി. ലാലു പ്രസാദ് യാദവിന്റെ പട്നയിലെ ‘പത്താം നമ്പർ സർക്കുലർ റോഡ്’ ബംഗ്ലാവിന് മുന്നിൽ വടികളുമായി കാവൽ നിൽക്കുന്ന ആർ.ജെ.ഡി. പ്രവർത്തകരുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. തങ്ങളുടെ നേതാവിനെ സംരക്ഷിക്കാൻ തങ്ങൾ മാത്രം മതിയെന്നാണ് പ്രവർത്തകരുടെ അവകാശവാദം.
സംഭവത്തിൽ ലാലുവിന്റെ മകൾ രോഹിണി ആചാര്യ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ കടുത്ത രോഷം പ്രകടിപ്പിച്ചു. “ഞങ്ങളുടെ കുടുംബത്തിന് ദോഷം വരുത്തുക എന്ന ദുഷ്ടലക്ഷ്യത്തോടെയാണ് സുരക്ഷ കുറച്ചിരിക്കുന്നത്. നാമമാത്രമായ സുരക്ഷയുടെ ഈ പൊതു പ്രഹസനം നിലനിർത്തുന്നതിൽ അർത്ഥമില്ലാത്തതിനാലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ തിരിച്ചയക്കാൻ അമ്മ തീരുമാനിച്ചത്. ബീഹാറിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയെയും കുടുംബത്തെയും എങ്ങനെയാണ് പീഡിപ്പിക്കുന്നതെന്ന് ജനങ്ങൾ കാണുന്നുണ്ട്. ഈ രാഷ്ട്രീയ പകപോക്കലിന് ജനങ്ങൾ ഉചിതമായ മറുപടി നൽകും.”- അവർ പറഞ്ഞു.
കൂടാതെ, വരും ദിവസങ്ങളിൽ കൂടുതൽ ആർ.ജെ.ഡി നേതാക്കൾ തങ്ങളുടെ ഔദ്യോഗിക സുരക്ഷ സർക്കാരിലേക്ക് തിരികെ നൽകിയേക്കുമെന്ന് പാർട്ടി വക്താവ് ശക്തി യാദവും വ്യക്തമാക്കി.
സുരക്ഷ പിൻവലിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, റാബ്റി ദേവി താമസിക്കുന്ന സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് ബീഹാർ കെട്ടിട നിർമ്മാണ വകുപ്പ് ഉത്തരവിട്ടിരുന്നു. മെയ് 27-ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഈ ബംഗ്ലാവ് പുതിയ ക്ഷീര, മത്സ്യബന്ധന വകുപ്പ് മന്ത്രി നന്ദ് കിഷോർ റാമിനാണ് അനുവദിച്ചിരിക്കുന്നത്.
ഡൽഹിയിൽ നിന്ന് പട്ന വിമാനത്താവളത്തിൽ തിരിച്ചെത്തിയ റാബ്റി ദേവി ഈ വിഷയത്തിൽ സർക്കാരിന് ശക്തമായ മുന്നറിയിപ്പ് നൽകി. നിയുക്ത മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയെ ലക്ഷ്യമിട്ടായിരുന്നു അവരുടെ പ്രതികരണം: “മുഖ്യമന്ത്രിയാകാൻ പോകുന്ന സാമ്രാട്ട് ചൗധരിക്ക് വലിയ ആവേശമാണെന്ന് ഞാൻ കാണുന്നുണ്ട്. അദ്ദേഹത്തിന്റെ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ എന്നെ ബലപ്രയോഗത്തിലൂടെ ഇവിടെ നിന്ന് പുറത്താക്കട്ടെ. ഞാൻ സ്വന്തം ഇഷ്ടപ്രകാരം ഈ വീട് ഒഴിഞ്ഞുതരില്ല.”- അവർ പറഞ്ഞു.
