യുദ്ധത്തിന്റെ സ്വഭാവം ഡാറ്റയിലേക്കും അൽഗോരിതങ്ങളിലേക്കും മാറുന്ന സാഹചര്യത്തിൽ, കൃത്രിമബുദ്ധി (AI)യും പ്രതിരോധ മേഖലയിലും അമേരിക്കയും ഇന്ത്യയും സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. യുഎസ്-ഇന്ത്യ ഫോറത്തിൽ സംസാരിക്കവെയാണ് ഈ നിർദേശം മുന്നോട്ടുവന്നത്.
വിവേക് ലാൽ , രാജ് ശുക്ല എന്നിവർ യുദ്ധത്തിന്റെ സ്വഭാവം അതിവേഗം മാറുകയാണെന്ന് ചൂണ്ടിക്കാട്ടി. സെഷൻ മോഡറേറ്റ് ചെയ്തത് സമീർ ലാൽവാനി ആയിരുന്നു. കൃത്രിമബുദ്ധി ഇതിനകം തന്നെ യുദ്ധഭൂമിയുടെ പ്രവർത്തനരീതിയെ മാറ്റിമറിച്ചിരിക്കുകയാണെന്ന് രാജ് ശുക്ല പറഞ്ഞു. “AI ഭാവിയിലെ സാങ്കേതികവിദ്യ മാത്രമല്ല. അൽഗോരിതമിക് യുദ്ധം ഇതിനകം എത്തിയിട്ടുണ്ട്. ഇത് പോരാട്ടത്തിന്റെ മുഴുവൻ പ്രവർത്തനരീതിയും മാറ്റും,” എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
സൈന്യങ്ങൾ അതിവേഗം പുതിയ സാങ്കേതികവിദ്യകളോട് പൊരുത്തപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. “സൈനിക സംവിധാനങ്ങൾ സാധാരണയായി യാഥാസ്ഥിതിക സ്വഭാവമുള്ളവയാണ്. എന്നാൽ ഉക്രെയ്ന് യുദ്ധത്തിൽ സോഫ്റ്റ്വെയർ നവീകരണങ്ങൾ രണ്ട് ആഴ്ച കൂടുമ്പോഴും ഹാർഡ്വെയർ നവീകരണങ്ങൾ നാല് ആഴ്ച കൂടുമ്പോഴും നടപ്പിലാക്കപ്പെടുന്നു,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിരോധ വകുപ്പുകൾ പ്രവർത്തനരീതിയിൽ വലിയ മാറ്റം കൊണ്ടുവരേണ്ട സമയമാണിതെന്നും ശുക്ല പറഞ്ഞു.
“പ്രതിരോധ മന്ത്രാലയങ്ങൾ ഇനി പരമ്പരാഗത സംവിധാനങ്ങൾ മാത്രമല്ല, സോഫ്റ്റ്വെയർ കമ്പനികളെപ്പോലെ പ്രവർത്തിക്കേണ്ട സാഹചര്യമാണുള്ളത്,” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
AIയും പ്രതിരോധ സാങ്കേതികവിദ്യകളും സംബന്ധിച്ച് ഇന്ത്യയിൽ കൂടുതൽ ഗൗരവമുള്ള ചർച്ചകളും നയപരമായ ചിന്തകളും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
