ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയുടെയും റഷ്യയുടെയും കപ്പലുകൾക്ക് കടന്നുപോകാൻ അനുമതിയുണ്ടെന്ന് ഇറാൻ

ഇന്ത്യയും റഷ്യയും ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് പുറത്തിറക്കിയ എക്സ് പോസ്റ്റിൽ ഇന്ത്യ, ചൈന, റഷ്യ, ഇറാഖ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളെ “സൗഹൃദ രാഷ്ട്രങ്ങൾ” ആയി പരാമർശിച്ചിട്ടുണ്ട്.

ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന പ്രധാന ഗതാഗത മാർഗമാണ് ഹോർമുസ് കടലിടുക്ക്. ഇവിടെ ഉണ്ടായ തടസ്സങ്ങൾ ഇതിനകം തന്നെ ആഗോളതലത്തിൽ സാധനങ്ങളുടെ വില വർധനവിന് കാരണമായിട്ടുണ്ട്.

അതേസമയം, കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ഇറാൻ ചില നിബന്ധനകളും മുന്നോട്ടുവച്ചിട്ടുണ്ട്. ഇറാനെതിരായ ആക്രമണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാത്ത രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് മാത്രമേ അനുമതി ലഭിക്കൂവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാൻ ദൗത്യസംഘം വ്യക്തമാക്കിയിരുന്നു.

ഇറാനിയൻ അധികാരികളുമായി ഏകോപനം പുലർത്തുകയും പ്രഖ്യാപിച്ച സുരക്ഷാ മാർഗനിർദേശങ്ങൾ പൂർണ്ണമായും പാലിക്കുകയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ, ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ആഗോള തലത്തിൽ ആശങ്കയുണർത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ഇന്ത്യൻ പതാകയുള്ള എണ്ണ ടാങ്കറുകൾ ഈ കടലിടുക്കിലൂടെ സഞ്ചരിച്ചതായി ന്യൂഡൽഹി അറിയിച്ചു.

ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ ഏകദേശം 85 ശതമാനവും പ്രകൃതിവാതക ആവശ്യത്തിന്റെ പകുതിയോളം ഇറക്കുമതിയിലാണ് ആശ്രയിക്കുന്നത്. ഇതിൽ വലിയൊരു വിഹിതം ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്.

മറുപടി രേഖപ്പെടുത്തുക