യുദ്ധം ചെയ്യാനാവുന്ന പ്രായത്തിലുള്ള പുരുഷന്മാർ വിദേശത്ത് താമസിക്കുന്നത് നിയന്ത്രിക്കാൻ ജർമ്മനി

ജർമ്മനിയിൽ സൈനിക നിയമവുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശം ശ്രദ്ധ നേടുന്നു. മുൻകൂർ അനുമതിയില്ലാതെ മൂന്ന് മാസത്തിലധികം വിദേശത്ത് താമസിക്കുന്ന പുരുഷന്മാർക്ക് പിഴ നേരിടേണ്ടിവരുമെന്ന് ബെർലിനർ സൈതുങ് റിപ്പോർട്ട് ചെയ്തു.

17 മുതൽ 45 വരെ പ്രായമുള്ള, സൈനിക സേവനത്തിന് യോഗ്യരായ പുരുഷന്മാർ വിദേശത്ത് ദീർഘകാലം കഴിയുന്നതിനുമുമ്പ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി നേടണം എന്നാണ് നിയമം നിർദേശിക്കുന്നത്. 2026 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നെങ്കിലും, ആദ്യത്തെ മൂന്ന് മാസകാലാവധി ഏപ്രിലോടെ അവസാനിക്കുന്നതിനാൽ ഇനി മുതൽ നടപ്പാക്കൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

2029 ഓടെ പ്രതിരോധ മേഖലയിൽ 500 ബില്യൺ യൂറോയിലധികം ചെലവഴിക്കാൻ പദ്ധതിയിടുന്ന ജർമ്മനി സൈനിക സജ്ജീകരണം ശക്തമാക്കുന്ന ഘട്ടത്തിലാണ്. റഷ്യയുമായി സാധ്യതയുള്ള സംഘർഷ സാഹചര്യത്തിൽ “യുദ്ധസജ്ജരാകാൻ” 2029 നെ സമയപരിധിയായി ജർമ്മൻ അധികാരികൾ കണക്കാക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സൈനിക സേവന ആധുനികവൽക്കരണ നിയമത്തിന്റെ ഭാഗമായി കൊണ്ടുവന്ന ഈ ഭേദഗതി മുമ്പ് “പ്രതിരോധത്തിന്റെ അവസ്ഥ” പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ബാധകമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ സമാധാനകാലത്തും ഉൾപ്പെടെ എല്ലാ സമയത്തും ഇത് പ്രാബല്യത്തിൽ വരുത്തിയിരിക്കുകയാണ്. സൈനിക സേവനത്തിന് യോഗ്യരായവരുടെ കൃത്യമായ രജിസ്ട്രി നിലനിർത്തുന്നതിനാണ് ഈ നടപടി ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ജർമ്മനി ഉൾപ്പെടെ യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളും നിർബന്ധിത സൈനിക സേവനം പുനഃസ്ഥാപിക്കാൻ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 2035 ഓടെ സായുധ സേനയിലെ സജീവ സൈനികരുടെ എണ്ണം നിലവിലെ ഏകദേശം 1.8 ലക്ഷം മുതൽ 2.6 ലക്ഷത്തിലധികമായി ഉയർത്താനാണ് ജർമ്മൻ സർക്കാരിന്റെ ലക്ഷ്യം.

മറുപടി രേഖപ്പെടുത്തുക