ഇറാനെതിരെ യുഎസ് നാവിക ഉപരോധം തുടർന്നാൽ സൈനികമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ. ഒമാൻ ഉൾക്കടൽ അമേരിക്കൻ യുദ്ധക്കപ്പലുകളുടെ ശ്മശാനഭൂമിയായി മാറാനിടയുണ്ടെന്ന് ഇറാനിയൻ ഉന്നത ഉദ്യോഗസ്ഥൻ മൊഹ്‌സെൻ റെസായി പറഞ്ഞു.
ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനോട് സംസാരിക്കവെയാണ് സുപ്രീം നേതാവ് മൊജ്തബ ഖമേനിയുടെ ഉപദേശക സമിതിയിലെ അംഗവും മുൻ ഐആർജിസി കമാൻഡറുമായ റെസായി പ്രതികരിച്ചത്. ആഴ്ചകളായി കപ്പൽഗതാഗതം തടസ്സപ്പെടുന്നതിനെതിരെ ഇറാന്റെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ഇറാനെതിരായ നാവിക ഉപരോധം എത്ര നീണ്ടുനിൽക്കുന്നു, അത്രയും ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് നാശനഷ്ടമുണ്ടാകും. ഒമാൻ ഉൾക്കടൽ അവരുടെ ശവക്കുഴിയായി മാറുന്നതിന് മുമ്പ് ഉപരോധം പിൻവലിക്കണമെന്ന് യുഎസ് സൈന്യത്തോട് ഉപദേശിക്കുകയാണ്,” റെസായി വ്യക്തമാക്കി.
ഉപരോധം ഒരു യുദ്ധനടപടിയ്ക്ക് തുല്യമാണെന്നും അതിന് സൈനികമായി പ്രതികരിക്കാൻ ഇറാന് അവകാശമുണ്ടെന്നും അദ്ദേഹം വാദിച്ചു.
അതേസമയം, ഡൊണാൾഡ് ട്രമ്പ് ഏപ്രിൽ 13ന് നാവിക നടപടി പ്രഖ്യാപിച്ചതോടെ പാകിസ്ഥാൻ മധ്യസ്ഥത വഹിച്ചിരുന്ന പരോക്ഷ നയതന്ത്ര ശ്രമങ്ങൾ ദുർബലമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏപ്രിൽ 8ന് അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, വിശാലമായ ധാരണയിലെത്തുന്നതിൽ ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ ഭിന്നത തുടരുകയാണ്.
